തിരുവനന്തപുരത്തെ നീന്തല്‍ കുളത്തില്‍ പരിശീലനം നടത്തിയ കുട്ടികള്‍ക്ക് പനിയും ഛര്‍ദ്ദിയും; രക്ഷിതാക്കള്‍ പരാതിയുമായി കോടതിയിലേക്ക്

സംസ്ഥാനത്തെ ആദ്യ ക്ലോറിന്‍ രഹിത നീന്തല്‍ക്കുളമാണിത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ നീന്തല്‍ കുളത്തില്‍ പരിശീലനം നടത്തിയ കുട്ടികള്‍ക്ക് പനിയും ഛര്‍ദ്ദിയും. പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ പോലീസ് വകുപ്പിനു കീഴിലുള്ള നീന്തല്‍ കുളത്തില്‍ പരിശീലനം നടത്തിയ കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിയുമായി കോടതിയിയെ സമീപിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. അതേസമയം ഈ പരാതിക്ക് പിന്നില്‍
ഗൂഢാലോചനയുണ്ടെന്ന് സ്റ്റേഡിയം അധികൃതരുടെ നിലപാട്.

സംസ്ഥാനത്തെ ആദ്യ ക്ലോറിന്‍ രഹിത നീന്തല്‍ക്കുളമാണിത്. ഈമാസം ഒന്ന് മുതല്‍ ഏഴ് വരെ ഇവിടെ നീന്തല്‍ പരിശീലനത്തിന് എത്തിയ കുട്ടികളാണ് പല ആശുപത്രികളില്‍ ഇതിനകം ചികിത്സ തേടിയത്. എട്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് ബേബി പൂളും, മറ്റുള്ളവര്‍ക്ക് വലിയ പൂളുമാണ് ഇവിടെ ഉള്ളത്. ഇതില്‍ വലിയ പൂളില്‍ പരിശീലിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. മാസം 1500 രൂപയാണ് കുട്ടികളുടെ നീന്തല്‍ പരിശീലനത്തിന്റെ ഫീസ്.

സംസ്ഥാന പോലീസിന്റെ കീഴിലാണ് ഈ നീന്തല്‍കുളം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് രക്ഷിതാക്കള്‍ പരാതിയുമായി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൂളിന്റെ അഡ്മിനിസ്‌ട്രേറ്ററുടേയും പരിശീലകരുടെയും വിശദീകരണം. പരാതിയെ തുടര്‍ന്ന് അഞ്ച് ദിവസം നീന്തല്‍ക്കുളം അടച്ചിടുകയും ചെയ്തിരുന്നു. നീന്തല്‍ക്കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം രണ്ടാഴ്ച കഴിഞ്ഞേ ലഭിക്കുകയുള്ളൂ. വാട്ടര്‍ അതോറിറ്റിയില്‍ നിന്നാണ് നീന്തല്‍ കുളത്തിലേക്ക് വെള്ളം എത്തിക്കുന്നത്.

Exit mobile version