ആ യാത്രയില്‍ ഒരുമിച്ച് നഷ്ടമായത് മരുമകളെയും കൊച്ചുമകളെയും; താങ്ങാനാകാതെ സരസ്വതിയമ്മ, നാട് കണ്ണീര്‍ കടലില്‍

നിഷയുടെ സഹോദരി നിവ്യയുടെ കല്യാണ നിശ്ചയ ചടങ്ങുകള്‍ക്കായി എല്ലാവരും ഒരുമിച്ചാണ് പോയത്.

കോട്ടയം: കോട്ടയം കല്ലുകടവില്‍ ഇപ്പോള്‍ തേങ്ങലുകള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തി മടങ്ങുമ്പോഴാണ് ആ ദുരന്തം പ്രശാന്ത് ഭവനെ തേടിയെത്തിയത്. മകന്‍ പ്രമോദിന്റെ ഭാര്യ നിഷയും കളിപ്പിച്ച് കൊതി തീരാതെ കൊച്ചുമകള്‍ ദേവനന്ദയെയുമാണ് സരസ്വതി അമ്മയ്ക്ക് നഷ്ടമായത്.

ഇരുവരെയും നഷ്ടപ്പെട്ടത് ഇപ്പോഴും സരസ്വതിയമ്മയ്ക്ക് വിശ്വസിക്കാനായിട്ടില്ല. നിഷയുടെ സഹോദരി നിവ്യയുടെ കല്യാണ നിശ്ചയ ചടങ്ങുകള്‍ക്കായി എല്ലാവരും ഒരുമിച്ചാണ് പോയത്. എന്നാല്‍ നിശ്ചയം കഴിഞ്ഞ സരസ്വതി അമ്മ മാത്രം വീട്ടിലേയ്ക്ക് മടങ്ങി. പ്രമോദും കുടുംബവും ആലപ്പുഴ ബീച്ചില്‍ സമയം ചെലവഴിച്ച ശേഷം ആലുവയിലെ നിഷയുടെ വീട്ടിലേക്കു പോയി.

അവിടെ നിന്നു ഗുരുവായൂരില്‍ പോയി തൊഴുതിട്ട് ഇന്നലെ വൈകിട്ടോടെ വീട്ടിലെത്താമെന്നാണു അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് എത്തിയത് മരണവാര്‍ത്തയായിരുന്നു. ഇരുവരുടെയും വിയോഗം സരസ്വതിയമ്മയെ അറിയിക്കാന്‍ മടിച്ചു. ശേഷം ബന്ധുക്കള്‍ ഓരോരുത്തരായി എത്തിതുടങ്ങി. പതിയെ കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തു. ആ നടുക്കം ഇപ്പോഴും സരസ്വതിയമ്മയെ വിട്ട് അകന്നിട്ടില്ല. നിഷയുടെ ഭര്‍ത്താവ് കോട്ടയം തുരുത്തി കല്ലുകുളം പ്രശാന്ത് ഭവനില്‍ പിഎസ് പ്രമോദ് കുമാര്‍, മകന്‍ ആദിദേവ് (ഏഴര) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version