ശുചീകരണ യജ്ഞത്തിന് നാടും നഗരവും കൈകോര്‍ത്തു

കാസര്‍കോട്: മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തില്‍ നാടും നഗരവും ഒത്തുചേര്‍ന്നപ്പോള്‍ നീങ്ങിയത് വര്‍ഷങ്ങളായി വിധയിടങ്ങളിലായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളാണ്. കുട്ടികളടക്കം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന യജ്ഞത്തില്‍ പങ്കാളികളായി. ഒരേ മനസോടെ കടുത്ത വേനലിനെ അവഗണിച്ചും, നാടിനെ പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തമാക്കാന്‍ ഓരോരുത്തരും പ്രയത്‌നിച്ചു.

ജില്ലയിലെ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളിലാണ് ശുചീകരണ യജ്ഞം പരിപാടി സംഘടിപ്പിച്ചത്. അതത് പഞ്ചായത്ത്, നഗരസഭാ പ്രതിനിധികള്‍ക്ക് പുറമെ സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേനാംഗങ്ങള്‍, യുവജന സംഘടനകള്‍, വ്യാപാരികള്‍ എന്നിവരും ശുചീകരണ യജ്ഞത്തിന്‍ പങ്കാളികളായി.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം. മഴക്കാലത്തിന് മുന്നോടിയായി കുളങ്ങളും, തോടുകളും ശുചീകരിച്ച് പകര്‍ച്ച വ്യാധികളില്‍ നിന്നും നാടിനെ സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. പരിപാടിയുടെ ഭാഗമായി വാര്‍ഡുകളിലും വീടുകളിലും കയറി ബോധവല്‍ക്കരണവും നടത്തി.

ശനിയാഴ്ച ആരംഭിച്ച വാര്‍ഡുതല ശുചീകരണം ഞായറാഴ്ച വൈകീട്ടോടെ സമാപിച്ചു. സര്‍ക്കാര്‍ തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം നടത്തിയത്. ഈ മാസം ഒന്‍പതിന് ജില്ലാ ഭരണകൂടം തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ പാതയോര ശുചീകരണ യത്‌നം വന്‍ വിജയമായിരുന്നു. വിദ്യാര്‍ത്ഥികളും യുവജന സംഘടനകളുമടക്കം നാലായിരത്തിലധികം പേര്‍ പങ്കെടുത്ത ശുചീകരണ യജ്ഞത്തില്‍ 15 ടണ്‍ മാലിന്യമാണ് ലഭിച്ചത്.

Exit mobile version