ശബരിമല സന്നിധാനത്ത് വെള്ളമെത്തിക്കണം; കുന്നാര്‍ ഡാമില്‍ അടിഞ്ഞു കൂടിയ മണ്ണ് മാറ്റുന്ന ജോലികള്‍ ആരംഭിച്ചു

പ്രളയ സമയത്ത് ഉണ്ടായ കനത്ത മണ്ണിടിച്ചലില്‍ ഡാമില്‍ പാറകഷ്ണങ്ങളും മണ്ണും നിറഞ്ഞിരുന്നു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വെള്ളം എത്തിക്കാന്‍ വേണ്ടി കുന്നാര്‍ ഡാമില്‍ അടിഞ്ഞു കൂടിയ മണ്ണ് മാറ്റുന്ന ജോലികള്‍ ആരംഭിച്ചു. പ്രളയ സമയത്ത് ഉണ്ടായ കനത്ത മണ്ണിടിച്ചലില്‍ ഡാമില്‍ പാറകഷ്ണങ്ങളും മണ്ണും നിറഞ്ഞിരുന്നു. ഇത് മാറ്റുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

1953ലാണ് ശബരിമല സന്നിധാനത്ത് വെള്ളം എത്തിക്കുന്നതിന് വേണ്ടി വനത്തിന് ഉള്ളിലെ കുന്നാര്‍ ഡാം കമ്മീഷന്‍ ചെയ്തത്. പ്രളയസമയത്ത് ഉണ്ടായ മണ്ണ് ഇടിച്ചിലിനെ തുടര്‍ന്ന് ഡാമില്‍ പാറകഷ്ണങ്ങളും മണ്ണും നിറഞ്ഞതോടെ വെള്ളം ശേഖരിച്ച് വയ്ക്കാന്‍ പറ്റാത്ത അവസ്ഥയായി. പത്ത് തൊഴിലാളികള്‍ വനത്തില്‍ താമസിച്ചാണ് ഡാമിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഡാമില്‍ മണ്ണ് മാറ്റുന്ന ജോലി പതിനഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനം. നിലവില്‍ ഒഴുകിയെത്തുന്ന വെള്ളം ഡാമിന് സമീപത്തെ കിണറുകളില്‍ സംഭരിച്ചാണ് ഇപ്പോള്‍ സന്നിധാനത്ത് വെള്ളം എത്തിക്കുന്നത്. മണ്ണ് മാറ്റിയതിന് ശേഷം ഡാമിന്റെ ഭിത്തികള്‍ ബലപ്പെടുത്തും.

മുപ്പത് മീറ്റര്‍ നീളവും മുപ്പത് അടി വീതിയും ഉള്ള ഡാമില്‍ പരമാവധി ഇരുപത് ലക്ഷം ലിറ്റര്‍ വെള്ളം സംഭരിച്ച് നിര്‍ത്താന്‍ സാധിക്കും. ഡാമില്‍ മണ്ണ് നിറയുന്നതിന് മുമ്പ് പ്രതിദിനം 12 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇവിടെ നിന്നും സന്നിധാനത്ത് എത്തിച്ചിരുന്നത്.

Exit mobile version