ശ്രീലങ്കന്‍ ആക്രമണം; ആക്രമണങ്ങള്‍ക്കുള്ള സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചത് കേരളത്തില്‍ നിന്ന് ശേഖരിച്ച വസ്തുക്കള്‍ ഉപയോഗിച്ച്, ജാഗ്രത

കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഭീകരര്‍ ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ച സ്‌ഫോടക വസ്തുക്കള്‍ കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമായി ശേഖരിച്ചതാണെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തമിഴ്നാട്ടിലെ രാമനാഥപുരം വഴിയാണ് ഇവ കടത്തിക്കൊണ്ടുപോയതെന്നു കരുതുന്നു. സ്ഫോടകവസ്തു ശേഖരത്തില്‍നിന്നു തമിഴ്നാട്ടില്‍ അച്ചടിച്ച കടലാസുകളും കണ്ടെത്തിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് ശ്രീലങ്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വിവരം നല്‍കി. പൊട്ടാസ്യം നൈട്രേറ്റ്, ഗണ്‍പൗഡര്‍, സള്‍ഫര്‍ തുടങ്ങിയവ പലയിടങ്ങളില്‍നിന്നു ശേഖരിച്ച് പലപ്പോഴായി ശ്രീലങ്കയിലേക്കു കടത്തുകയായിരുന്നു.

രണ്ടു വര്‍ഷമെടുത്ത് ശ്രീലങ്കയില്‍ വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ സംഭരിച്ചു. അവയാണു ചാവേറുകള്‍ ഉപയോഗിച്ചതെന്നാണ് കരുതുന്നത്. കേരളത്തില്‍ ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തിയും അല്ലാതെയും ക്രിമിനലുകള്‍ സ്ഫോടക വസ്തുക്കള്‍ കൈക്കലാക്കുന്നതായി പോലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ക്വാറികളില്‍ ഉപയോഗിക്കാന്‍
അനധികൃതമായി ശേഖരിക്കുന്ന സ്ഫോടകവസ്തുക്കളാണു ക്രിമിനലുകളും ഭീകരരും കൈക്കലാക്കി ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.

പ്രത്യേക കാലാവസ്ഥയിലും ഊഷ്മാവിലും സൂക്ഷിക്കേണ്ട സ്ഫോടകവസ്തുക്കള്‍ മത്സ്യബന്ധന ബോട്ടുകളുടെ ശീതീകരണികളില്‍ ഒളിപ്പിച്ചാണു കടത്തിയതെന്നാണ് സൂചന. ഇതിനു കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നും കാര്യമായ സഹായം കിട്ടിയിട്ടുണ്ടാകാം. സ്ഫോടനം നടത്താനുള്ള പരിശീലനവും കേരളത്തിലും തമിഴ്നാട്ടിലുമായാണു നടത്തിയത്. ബോംബ് നിര്‍മാണത്തിനുവേണ്ടി ബോള്‍ ബെയറിങ്ങുകളും മറ്റും വന്‍തോതില്‍ ഇന്ത്യയില്‍നിന്നു കടത്തിയിട്ടുണ്ട്. ഇവയുടെ ശേഖരം കഴിഞ്ഞ ദിവസങ്ങളിലെ തെരച്ചിലില്‍ ശ്രീലങ്കയില്‍നിന്നു പിടിച്ചെടുത്തിരുന്നു.

Exit mobile version