ശ്രീലങ്ക സ്‌ഫോടനം; മലയാളികള്‍ക്ക് നേരിട്ട് ബന്ധമില്ല, പക്ഷെ ഇവര്‍ സഹ്രാന്‍ ഹാഷിമിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചു, തീവ്ര വര്‍ഗീയത പ്രസംഗിച്ചു

കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഇന്നലെ കാസര്‍കോടും പാലക്കാടും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് സംശയമുള്ളവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ ഇവര്‍ തീവ്ര വര്‍ഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി.

സ്‌ഫോടനം ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാന്‍ ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് അറിയാനായിരുന്നു എന്‍ഐഎ ശ്രമം. ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും കസ്റ്റഡിയിലായവര്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എന്‍ഐഎ വ്യക്തമാക്കി.

കസ്റ്റഡിയിലായ പാലക്കാട് സ്വദേശിക്ക് തൗഹീദ് ജമാ അത്തിന്റെ തമിഴ്‌നാട് ഘടകവുമായും ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. കേസെടുത്ത് അന്വേഷിക്കാനാണ് എന്‍ഐഎയുടെ നീക്കം. കസ്റ്റഡിയിലുള്ളവര്‍ക്ക് സിറിയയിലേക്ക് ആളെ കടത്തിയതില്‍ ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നു. സഹ്രാന്‍ ഹാഷിം മുമ്പ് കേരളത്തില്‍ എത്തിയതായി തെളിവുകളൊന്നും നിലവില്‍ കിട്ടിയിട്ടില്ല. എങ്കിലും, സഹ്രാന്‍ ഹാഷിം കേരളത്തില്‍ എത്തിയിരുന്നോയെന്നും പരിശോധിക്കുമെന്ന് എന്‍ഐഎ അറിയിച്ചു.

കാസര്‍കോട് സ്വദേശികളായ രണ്ട് പേരോട് ഇന്ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണുകളടക്കം പിടിച്ചെടുത്തിരുന്നു. കൊളംബോയിലെ ഭീകാരാക്രമണത്തില്‍ ചാവേറായി മാറിയ സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ കേരളത്തിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം.

Exit mobile version