ബോര്‍ഡിംഗ് ടൈമിന് 10 മിനിറ്റ് മുമ്പ് ബസ് കയറാന്‍ എത്തി, എന്നാല്‍ കയറാന്‍ അനുവദിച്ചില്ല, ചോദ്യം ചെയ്തപ്പോള്‍ പച്ചത്തെറിയും ചീത്ത പെരുമാറ്റവും; കല്ലടയുടെ കാട്ടാളത്തരത്തിനെതിരെ സരിത എസ് നായരും

കൊച്ചി: ബംഗളൂരുവിലേക്ക് യാത്ര പുറപ്പെട്ട കല്ലട ട്രാവല്‍സിലെ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ സോഷ്യല്‍മീഡിയയിലും പുറത്തും പ്രതിഷേധം ചൂട് പിടിക്കുകയാണ്. നിരവധി ആളുകളാണ് സുരേഷ് കല്ലടയുടെ ഗുണ്ടാ ജീവനക്കാര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല എന്നതിന് പുറമെ ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ അതിന് കല്ല അനുവദിക്കുകയുമില്ല എന്നുള്ള തരത്തിലാണ് ഇപ്പോള്‍ ആരോപണങ്ങള്‍ ഉയരുന്നത്.

കല്ലടയുടെ കാട്ടാളത്തരത്തിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് സരിത എസ് നായരും. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്‌തെങ്കിലും തന്നെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല എന്നാണ് സരിതയുടെ പരാതി. എന്നാല്‍ ഈ പ്രവര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ സരിതയോട ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് സരിത പരാതിയില്‍ പറയുന്നത്.

സംഭവം ഇങ്ങനെ…

പതിനെട്ടാം തീയ്യതി അഞ്ച് പേര്‍ക്കുളള ടിക്കറ്റാണ് ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന കല്ലട ട്രാവല്‍സില്‍ സരിത ബുക്ക് ചെയ്തത്. ബസ് ബോര്‍ഡിംഗ് ടൈമിന് 10 മിനിറ്റ് മുമ്പ് ബസ് കയറാന്‍ എത്തിയെങ്കിലും ബസ് പുറപ്പെട്ടുവെന്നും ഉടന്‍ അടുത്ത സ്റ്റോപ്പിലെത്തണമെന്ന മറുപടിയാണ് ലഭിച്ചത്. ബസ് ജീവനക്കാരുടെ നിര്‍ദ്ദേശ പ്രകാരം അടുത്ത സ്റ്റോപ്പായ ഇലട്രോണിക് സിറ്റിയിലെത്തിയെങ്കിലും അവിടെ നിന്നും ബസ് പുറപ്പെട്ടുവെന്നായിരുന്നു മറുപടി ഇതിനെ ചോദ്യം ചെയ്ത സരിതയ്ക്ക് നേരെ ബസ് ഡ്രൈവര്‍ ഫോണില്‍ അസഭ്യം പറയുകയും ചെയ്യിതുവെന്നാണ് സരിതയുടെ പരാതി.

ടിക്കറ്റ് ബുക്കിംഗിനായി നല്‍കിയ പണം തിരികെ തരാന്‍ കല്ലട ട്രാവല്‍സ് തയ്യാറായില്ലെന്നും സരിത പറഞ്ഞു. ബുക്ക് ചെയ്ത സീറ്റ് മറ്റാര്‍ക്കോ മറിച്ച് വിറ്റതിനാലാണ് തങ്ങളെ ബസ്സില്‍ കയറാന്‍ അനുവദിക്കാതിരുന്നതെന്ന് സരിത ഒരു ഓണ്‍ലൈന്‍ ന്യൂസിനോട് വ്യക്തമാക്കി. കല്ലട ട്രാവല്‍സിനെതിരേ സരിത കേരള സംസ്ഥാന ഗതാഗത കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. ദിനംപ്രതി നിരവധി പേരാണ് കല്ലട ട്രാവല്‍സിനെതിരേ ആരോപണവുമായി രംഗത്തെത്തുന്നത്.

Exit mobile version