അന്ന് നികുതി വര്‍ധിച്ചെന്ന് കല്ലട സുരേഷ് കോടതിയില്‍; കോടതി ആവശ്യപ്പെട്ടിട്ടും നികുതി അടച്ചില്ല; കല്ലട സര്‍ക്കാരിന് നല്‍കാനുള്ളത് 90 ലക്ഷം രൂപ

കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍ കുടുങ്ങിയ കല്ലട ട്രാവല്‍സ് കൂടുതല്‍ കുരുക്കിലേക്ക്. നികുതി ഇനത്തില്‍ കല്ലട സുരേഷ് സര്‍ക്കാരിന് നല്‍കാനുള്ളത് 90 ലക്ഷം രൂപയാണ്. കേരളത്തില്‍ അടക്കേണ്ട നികുതി വെട്ടിക്കാനായി കല്ലടയുടെ മിക്ക ബസുകളും കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്താണ് സര്‍വ്വീസ് നടത്തുന്നത്.

സംസ്ഥാനത്ത് നികുതി വര്‍ധിക്കുന്നു എന്ന പരാതിയുമായി കോടതിയില്‍ പോയ സുരേഷ് കല്ലടയുടെ ഹര്‍ജി കോടതി തള്ളിയതോടെ നികുതി അടയ്ക്കാനുള്ള നിര്‍ദേശം നല്‍കിയെങ്കിലും അത് പാലിക്കാന്‍ ഇയാള്‍ തയാറായിട്ടില്ല. എന്നാല്‍ കേരളത്തിലെ നിയമം പാലിച്ചാല്‍ മാത്രമേ ഇനി സര്‍വീസ് നടത്താന്‍ കല്ലടയെ അനുവദിക്കൂ എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സുധേഷ് കുമാര്‍ പ്രതികരിച്ചു.

അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് മൂന്ന് മാസത്തിലൊരിക്കലുള്ള റോഡ്‌നികുതി 2014ല്‍ കേരള സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. നികുതി വര്‍ധന ചോദ്യം ചെയ്ത് സുരേഷ് കല്ലട ഹൈക്കോടതിയെ സമീപക്കുകയും ഹൈക്കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു. പിന്നീട് സര്‍ക്കാരിന്റെ തീരുമാനം കോടതി ശരിവെച്ചെങ്കിലും കേസ് നടന്ന കാലാവധിയിലെ കുടിശിക ഇനിയും സുരേഷ് കല്ലട അടച്ചിട്ടില്ല.

കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയത കല്ലടയുടെ ബസുകള്‍ സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തിയ ഇനത്തില്‍ 9025200 രൂപയാണ് നികുതിയായി അടയ്ക്കാനുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകളിലെ ഡ്രൈവര്‍മാര്‍ വേഗ പരിധി ലംഘിച്ചാല്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം ചെക്ക് പോസ്റ്റുകളിലൂടെ കടന്നു വരുന്ന എല്ലാ അന്തര്‍ സംസ്ഥാന ബസുകളിലും പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ടിഒ മാര്‍ക്ക് നിര്‍ദേശം നല്‍കി.

Exit mobile version