രേഖകളൊന്നും കൈയില്‍ ഉണ്ടായിരുന്നില്ല; പോളിങ് സ്റ്റേഷനില്‍ പറഞ്ഞുനോക്കാമെന്ന് വിചാരിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു; കൃത്യമായ രാഷ്ട്രീയമുണ്ടെന്നും ഫഹദ് ഫാസില്‍

കൃത്യമായ രാഷ്ട്രീയം തനിക്ക് ഉണ്ടെന്നും ആര്‍ക്കാണ് വോട്ടെന്ന് നിശ്ചയിച്ചിട്ടു തന്നെയാണ് വോട്ട് ചെയ്യാന്‍ എത്തിയതെന്നും നടന്‍ ഫഹദ് ഫാസില്‍.

ആലപ്പുഴ: കൃത്യമായ രാഷ്ട്രീയം തനിക്ക് ഉണ്ടെന്നും ആര്‍ക്കാണ് വോട്ടെന്ന് നിശ്ചയിച്ചിട്ടു തന്നെയാണ് വോട്ട് ചെയ്യാന്‍ എത്തിയതെന്നും നടന്‍ ഫഹദ് ഫാസില്‍. തന്റെ രാഷ്ട്രീയം താന്‍ നേരത്തെ വെളിപ്പെടുത്തിയതാണെന്നും ഫഹദ് വോട്ട് ചെയ്തതിനു പിന്നാലെ താരം പ്രതികരിച്ചു.

അതേസമയം വോട്ട് ചെയ്യാനായി നേരത്തെ തന്നെ എത്തിയിരുന്നെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ കൈയ്യിലില്ലാത്തത് കുറച്ച് വലച്ചെന്നും താരം പറയുന്നു. വോട്ടുചെയ്യുന്നതിനായി എറണാകുളത്തെ ഷൂട്ടിങ്ങിന് ഇടവേള നല്‍കി രാവിലെ 7.30-നാണ് അച്ഛന്‍ ഫാസിലിനും അമ്മ റോസീനയ്ക്കുമൊപ്പം ഫഹദ് ആലപ്പുഴ സിവ്യു വാര്‍ഡിലെ സെയ്ന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ പോളിങ് ബൂത്തിലെത്തിയത്.

”രാവിലെ വോട്ടുചെയ്യാന്‍ എത്തിയെങ്കിലും രേഖകളൊന്നും കൈയില്‍ ഉണ്ടായിരുന്നില്ല. പോളിങ് സ്റ്റേഷനില്‍ പറഞ്ഞുനോക്കാമെന്ന് വിചാരിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോള്‍ ഓഫീസിലെവിടെയോ ആധാര്‍ കാര്‍ഡ് ഉള്ളതായി അദ്ദേഹം പറഞ്ഞു. അത് തപ്പിയെടുത്താണ് വോട്ടുചെയ്യാനെത്തിയത്.”- മകന്റെ വോട്ടിന് പിന്നിലെ അലച്ചിലിനെ കുറിച്ച് സംവിധായകനും പിതാവുമായ ഫാസില്‍ പറയുന്നതിങ്ങനെ.

നിലവില്‍ അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് താരം. ഒരു മണിക്കൂര്‍ വരിനിന്നാണ് ഫഹദ് ഫാസിലും കുടുംബവും വോട്ടുചെയ്തത്. വോട്ടുചെയ്തശേഷം കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് ഫഹദ് മടങ്ങി.

Exit mobile version