ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കും ഉച്ചയ്ക്ക് വേണ്ട ഭക്ഷണത്തിന്റെ മെനു കൊടുക്കും, ശേഷം പണം കടം വാങ്ങും..! ഹോട്ടലുടമകളെ കബളിപ്പിച്ച് പണം തട്ടുന്ന വിരുതന്‍ ഇറങ്ങിയിട്ടുണ്ട് ജാഗ്രത…

കണ്ണൂര്‍: ഭക്ഷണം കഴിച്ച് പണം വാങ്ങി ഹോട്ടലുടമകളെ കബളിപ്പിച്ച് പണം തട്ടുന്ന വിരുതന്‍ പോലീസിന് പിടികൊടുക്കാതെ നടക്കുന്നു. നാട്ടിന്‍ പ്രദേശമായ കുടുക്കിമൊട്ടയിലും പരിസരത്തുമുള്ള ഹോട്ടലുടമകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിരുതന്റെ കള്ളത്തരത്തിന് ഇരയായത്. 35നും 40നും ഇടയില്‍ പ്രായമുള്ളയാളാണ് ഹോട്ടലുകളില്‍ നിന്നു പണം വാങ്ങി മുങ്ങിയതെന്നാണ് നിഗമനം.

തട്ടിപ്പിനെ കുറിച്ച് ഹോട്ടലുടമകള്‍ പറയുന്നത് ഇങ്ങനെ:

രാവിലെ ഹോട്ടലിലെത്തി ചായ ആവശ്യപ്പെടും. ചായ കുടിക്കുന്നതിനിടെ ചൂടു കുറവാണെന്നോ മറ്റോ പറഞ്ഞു ഹോട്ടലുടമയുടെ ശ്രദ്ധനേടും. തൊട്ടടുത്താണു പണിയെന്നും ഉച്ചയ്ക്ക് 5 ഊണും 5 പൊരിച്ച മത്തിയും പാര്‍സല്‍ വേണമെന്നും പറഞ്ഞു വിശ്വാസം ഉറപ്പിക്കും. ചായയുടെ പൈസ കൊടുത്തു പുറത്തിറങ്ങുന്നതിനിടെ ഇരുന്നൂറോ മുന്നൂറോ രൂപ ആവശ്യപ്പെടും. ഉച്ചയ്ക്കു പാര്‍സല്‍ വാങ്ങാന്‍ എത്തുമ്പോള്‍ തിരിച്ചുതരുമല്ലോ എന്ന ധാരണയില്‍ ഹോട്ടലുടമകള്‍ പണം നല്‍കും. പിന്നെ അയാളെ ആ വഴി കാണില്ല.

കുടുക്കിമൊട്ടയിലെ പ്രവാസി ഹോട്ടലില്‍ നിന്നു കഴിഞ്ഞ ദിവസം 300 രൂപയും കേരള ഹോട്ടലില്‍ നിന്ന് 200 രൂപയും ഇയാള്‍ വാങ്ങിയിരുന്നു. നമിത ഹോട്ടലില്‍ ചെന്നിരുന്നെങ്കിലും ചില്ലറയില്ലാത്തതിനാല്‍ തട്ടിപ്പു നടന്നില്ല. പലയിടത്തായി തട്ടിപ്പു നടന്ന സാഹചര്യത്തില്‍ പ്രദേശത്തെ ഹോട്ടലുടമകളോടു ജാഗ്രത പാലിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നു പ്രവാസി ഹോട്ടല്‍ ഉടമ പിസി വിജയന്‍ പറഞ്ഞു.

Exit mobile version