മോഡിയുടെ കക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമികളെ സംരക്ഷിക്കും, പക്ഷേ ഇത് നാട് വേറെയാണ്, കേരളത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് ഒന്നുമറിയില്ല; മോഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഇവിടെ നിയമത്തിന് ആരും അതീതരല്ലെന്നും മുഖ്യമന്ത്രി കുറിച്ചു

തിരുവനന്തപുരം: ദൈവത്തിന്റെ പേര് പറയുന്നവരെ പിടിച്ച് ജയിലില്‍ ഇടുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് പലതും അറിയാത്തതുപോലെ കേരളത്തെക്കുറിച്ചും പ്രധാനമന്ത്രി മോഡിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം മറുപടി നല്‍കുന്നത്. ഫേസ്ബുക്കിലൂടെയാണ് മോഡിക്കെതിരെ ആഞ്ഞടിച്ചത്. ഇത് ദൈവനാമം ഉച്ചരിക്കാന്‍ പറ്റാത്ത നാടാണെന്നാണ് മോഡി പറഞ്ഞത്.

എന്നാല്‍, ഇത് ദൈവത്തിന്റെ സ്വന്തം നാടാണ്. മോഡി പറഞ്ഞതുപോലെ ദൈവനാമം ഉച്ചരിച്ചതിന്റെ പേരില്‍ ആരും കേസില്‍പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങള്‍ മാത്രമേ പാടുള്ളൂ എന്ന നിലപാടാണ് സംഘപരിവാറിന്. നാമജപം നടത്തിയതിനല്ല, ശബരിമലയെയും സന്നിധാനത്തെയും കലാപഭൂമിയാക്കാന്‍ ശ്രമിച്ചതിനാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമവ്യവസ്ഥയ്ക്ക് എതിരായി സംഘപരിവാര്‍ വന്നപ്പോഴാണ് ശക്തമായ നടപടിയുണ്ടായത്. സ്ത്രീകളെയും കുടുംബത്തെയുമടക്കമാണ് ആക്രമിച്ചത്.

ഇവിടെ നിയമത്തിന് ആരും അതീതരല്ലെന്നും മുഖ്യമന്ത്രി കുറിച്ചു. നിയമത്തിന് വിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും ശക്തമായ നടപടിയുണ്ടാകും. പ്രകോപനമായിരുന്നു സംഘപരിവാര്‍ ലക്ഷ്യമെന്നും അദ്ദേഹം തുറന്നടിച്ചു. സംയമനത്തോടെ പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവര്‍ത്തിച്ചതിനാല്‍ സമാധാനം നിലനിന്നു. ഇത്തരം അക്രമം നടത്തിയവര്‍ക്കെതിരെയാണ് കേസെടുത്തത്. മോഡിയുടെ കക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, ഇത് നാട് വേറെയാണ്. കേരളത്തില്‍ അത് നടക്കില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മറ്റ് പലതും അറിയാത്തതുപോലെ കേരളത്തെക്കുറിച്ചും പ്രധാനമന്ത്രി മോഡിക്ക് ഒന്നുമറിയില്ല. ഇത് ദൈവനാമം ഉച്ചരിക്കാന്‍ പറ്റാത്ത നാടാണെന്നാണ് മോഡി പറഞ്ഞത്. എന്നാല്‍, ഇത് ദൈവത്തിന്റെ സ്വന്തം നാടാണ്. മോഡി പറഞ്ഞതുപോലെ ദൈവനാമം ഉച്ചരിച്ചതിന്റെ പേരില്‍ ആരും കേസില്‍പെട്ടിട്ടില്ല. കണ്ണൂര്‍ കേളകത്തും വളപട്ടണത്തും എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ ഇക്കാര്യം സംസാരിച്ചു. തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങള്‍ മാത്രമേ പാടുള്ളൂ എന്ന നിലപാടാണ് സംഘപരിവാറിന്.

നാമജപം നടത്തിയതിനല്ല, ശബരിമലയെയും സന്നിധാനത്തെയും കലാപഭൂമിയാക്കാന്‍ ശ്രമിച്ചതിനാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തത്. നിയമവ്യവസ്ഥയ്ക്ക് എതിരായി സംഘപരിവാര്‍ വന്നപ്പോഴാണ് ശക്തമായ നടപടിയുണ്ടായത്. സ്ത്രീകളെയും കുടുംബത്തെയുമടക്കമാണ് ആക്രമിച്ചത്. ഇവിടെ നിയമത്തിന് ആരും അതീതരല്ല. നിയമത്തിന് വിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും ശക്തമായ നടപടിയുണ്ടാകും. പ്രകോപനമായിരുന്നു സംഘപരിവാര്‍ ലക്ഷ്യം. സംയമനത്തോടെ പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവര്‍ത്തിച്ചതിനാല്‍ സമാധാനം നിലനിന്നു. ഇത്തരം അക്രമം നടത്തിയവര്‍ക്കെതിരെയാണ് കേസെടുത്തത്. മോഡിയുടെ കക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, ഇത് നാട് വേറെയാണ്. കേരളത്തില്‍ അത് നടക്കില്ല.

ബിജെപിയുടെ വോട്ട് സ്വന്തം സ്ഥാനാര്‍ഥിക്കുതന്നെ കിട്ടുമെന്നുറപ്പിക്കാന്‍ നേതാക്കള്‍ക്ക് കഴിയുമോ. വലിയ നേതാവിനെപ്പോലും സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയിടത്ത് എന്താണ് ബിജെപിയുടെ അവസ്ഥ. സ്ഥാനാര്‍ഥി തിരിഞ്ഞുനോക്കുമ്പോള്‍ പിന്നില്‍ അനുയായികളില്ലാത്ത സ്ഥിതിയല്ലേ. അണികളെല്ലാം നാളെ ബിജെപിയാകുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥാനാര്‍ഥിയുടെ പിന്നാലെയല്ലേ. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുകാരെ വിലക്കെടുക്കാനാണ് ബിജെപി കോടികള്‍ മുടക്കുന്നത്. ഇവിടെ പണമുറപ്പിച്ച് വോട്ട് കച്ചവടമാണ്.

Exit mobile version