ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹം ആശുപത്രിയിലെത്തിച്ചത് അഞ്ച് കിലോമീറ്ററോളം നടന്ന്!

വെള്ളിയാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചെങ്കിലും ഉച്ചകഴിഞ്ഞാണ് അഗളിയില്‍ മൃതദേഹം എത്തിക്കാനായത്

അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നു. മൃതദേഹം അഞ്ച് കിലോമീറ്ററോളം നടന്ന് ആണ് ആശുപത്രിയിലെത്തിച്ചത്. പുതൂര്‍ പഞ്ചായത്തിലെ ഗലസി ഊരില്‍ വെള്ളിയുടെ മകന്‍ മുരുകനാണ് (27) ദാരുണമായി കൊല്ലപ്പെട്ടത്. ഊരിലേയ്ക്ക് വാഹനസൗകര്യമില്ലാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.

മുരുകന്റെ കൂടെയുണ്ടായിരുന്ന മാതന് ഓടിരക്ഷപ്പെടുന്നതിനിടെ പരിക്കേറ്റിട്ടുണ്ട്. തുടുക്കിയില്‍നിന്ന് താഴെ ഗലസിയിലേയ്ക്ക് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോള്‍ പാന്തളക്കടവില്‍വെച്ച് ഒറ്റയാന്റെ മുന്നില്‍പ്പെടുകയായിരുന്നു. മുന്നില്‍ നടക്കുകയായിരുന്ന മുരുകന്റെ സുഹൃത്ത് കൃഷ്ണനെ ആദ്യം ആക്രമിച്ചെങ്കിലും ബാഗും മുണ്ടും ഉപേക്ഷിച്ച് കൃഷ്ണന്‍ ഓടിരക്ഷപ്പെട്ടു. തൊട്ടുപിന്നാലെയുണ്ടായിരുന്ന മുരുകന് രക്ഷപ്പെടാനായില്ല. ശേഷം ആന ഇയാളെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചെങ്കിലും ഉച്ചകഴിഞ്ഞാണ് അഗളിയില്‍ മൃതദേഹം എത്തിക്കാനായത്. തുണിയില്‍പ്പൊതിഞ്ഞ് മരക്കമ്പുകളില്‍ കെട്ടി നാലുപേര്‍ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. കാട്ടിലൂടെയുള്ള ഒറ്റയടി നടപ്പാതമാത്രമാണ് ഊരുവാസികളുടെ ആകെയുള്ള ആശ്രയം. കടുകുമണ്ണവരെ മൃതദേഹം ചുമന്നെത്തിച്ചു. ഇവിടെനിന്ന് ജീപ്പിലും തുടര്‍ന്ന് ആനവായില്‍ കാത്തുനിന്ന ആരോഗ്യവകുപ്പിന്റെ ആംബുലന്‍സിലുമായി മൃതദേഹം അഗളിയിലെത്തിച്ചു.

വെള്ളിയാഴ്ച വൈകീട്ട് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞെങ്കിലും സമയം വൈകിയതിനാല്‍ ഗതാഗതസൗകര്യമില്ലാത്ത കാട്ടുപാതയിലൂടെ കൊണ്ടുപോകന്നത് സുരക്ഷിതമല്ലാത്തതിനാല്‍ മൃതദേഹം ശനിയാഴ്ച മാത്രമെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളൂവെന്ന് അധികൃതര്‍ പറയുന്നു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷന്‍ വനംവകുപ്പധികൃതരും അഗളി പോലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യ: രാധിക. മക്കള്‍: ജിഷ മോള്‍, ജിബിഷ. അമ്മ: പൊന്നി.

Exit mobile version