ആലുവയില്‍ മര്‍ദ്ദനത്തിനിരയായ മൂന്ന് വയസുകാരന്‍ മരിച്ച സംഭവം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു

കൊച്ചി: ആലുവയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ മൂന്ന് വയസുകാരന്‍ മരണപ്പെട്ട സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെ 9.45 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.

സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. അതേസമയം കുട്ടിയുടെ മാതാപിതാക്കള്‍ ഇവര്‍ തന്നെയാണോ എന്ന കാര്യം അന്വേഷിക്കുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

കുട്ടിയുടെ അമ്മ ജാര്‍ഖണ്ഡ് സ്വദേശിയും അച്ഛന്‍ ബംഗാള്‍ സ്വദേശിയുമാണ്. വിശദമായ അന്വേഷണത്തിനായി പോലീസിന്റെ ഒരു സംഘം ജാര്‍ഖണ്ഡിലേക്കും ഒരു സംഘം ബംഗാളിലേക്കും തിരിച്ചു. കുട്ടിയുടെ അമ്മ ഇപ്പോള്‍ റിമാന്റിലാണ്. ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മൂന്ന് വയസുകാരന്റെ അച്ഛനെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.

കുട്ടി അനുസരണക്കേട് കാട്ടിയത് കൊണ്ടാണ് മര്‍ദ്ദിച്ചതെന്നാണ് അമ്മ പോലീസിന് മൊഴി നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് കുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിക്കുന്നത്.

Exit mobile version