ഇനിയൊരു പ്രതിമ നിര്‍മ്മിക്കുകയാണെങ്കില്‍ ഈ അക്ഷരങ്ങളുടെ അമ്മയുടേതാകണം..! കാര്‍ത്യായനി അമ്മയെ വാനോളം പുകഴ്ത്തി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍

കൊച്ചി: ഇനിയൊരു പ്രതിമ നിര്‍മ്മിക്കുകയാണെങ്കില്‍ ഈ അക്ഷരങ്ങളുടെ അമ്മയുടേതാകണം. നാലാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കാര്‍ത്യായനി അമ്മയെ വാനോളം പുകഴ്ത്തി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. കാര്‍ത്ത്യായനി അമ്മയുടെ നേട്ടം എല്ലാവര്‍ക്കും പ്രചോദനമാണെന്നും എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു…

100ല്‍ 98 മാര്‍ക്ക് നേടി നാലാംക്ലാസ് തുല്യാതാ പരീക്ഷയില്‍ വിജയംനേടി കാര്‍ത്യായനി അമ്മ സംസ്ഥാനത്ത് ഒന്നാമത് എത്തിയിരുന്നു. 98 മാര്‍ക്ക് നേടിയ കാര്‍ത്യായനി അമ്മ റെക്കോര്‍ഡ് തിരുത്തി കുറിച്ചിരിക്കുകയാണെന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റ് 10 ന് തുല്യതാ പരീക്ഷയെഴുതാന്‍ മുട്ടത്തെ കണിച്ചനെല്ലൂര്‍ യുപി സ്‌കൂളില്‍ എത്തിയ കാര്‍ത്യായനി അമ്മയുടേയും രാമചന്ദ്രന്‍ പിള്ളയുടേയും ഫോട്ടോ വൈറല്‍ ആയിരുന്നു. 42,933 പേര്‍ എഴുതിയ പരീക്ഷയിലെ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു കാര്‍ത്യായനി അമ്മ. കൂടെ പരീക്ഷ എഴുതിയ രാമചന്ദ്രന്‍ പിള്ള നേടിയത് 88 മാര്‍ക്കാണ്.

വയോധികരിലെ നിരക്ഷരത തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കിയ പദ്ധതിയാണ് അക്ഷരലക്ഷം. 42,933 പേര്‍ എഴുതിയ പരീക്ഷയില്‍ 42,330 പേര്‍ വിജയിച്ചു. 99.08 ശതമാനമാണ് ഈ വര്‍ഷത്തെ വിജയശതമാനം.വായന, എഴുത്ത്, ഗണിതം എന്നീ മൂന്ന് മേഖലയിലായിരുന്നു പരീക്ഷ നടത്തിയത്. എഴുത്തില്‍ കാര്‍ത്യായനി അമ്മക്ക് ലഭിച്ചത് 40 ല്‍ 38 മാര്‍ക്കാണ്. വായനയിലും ഗണിതത്തിലും മുഴുവന്‍ മാര്‍ക്കും ലഭിച്ചു. തന്റെ 100ാം വയസില്‍ പത്താംതരം തുല്യതാ പരീക്ഷ പാസാവുക എന്നതാണ് ഈ ആലപ്പുഴക്കാരി അമ്മയുടെ ലക്ഷ്യം.

ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കാര്‍ത്യായനി അമ്മ സര്‍ട്ടിഫിക്കറ്റ് വാങ്ങി. പഠിക്കണമെന്ന് തോന്നാന്‍കാരണമെന്തെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് കുട്ടികള്‍ പഠിക്കുന്നതു കണ്ടപ്പോള്‍ തോന്നിയ ആഗ്രഹമെന്നായിരുന്നു മറുപടി. പത്താംതരം ജയിക്കണമെന്നും കംപ്യൂട്ടര്‍ പഠിക്കണമെന്നുമാണ് ഇനിയുള്ള ആഗ്രഹമെന്നും കാര്‍ത്യായനി അമ്മ മുഖ്യമന്ത്രിയോടു പറഞ്ഞു. മുഖ്യമന്ത്രിയെ ചങ്ങമ്പുഴയുടെ രമണനിലെ വരികള്‍ കാര്‍ത്യായനി അമ്മ പാടി കേള്‍പ്പിക്കുകയും ചെയ്തു.

Exit mobile version