വയനാട്ടില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി; തുഷാര്‍ വെള്ളാപ്പള്ളിക്കും പിപിസുനീറിനും ഗണ്‍മാന്മാരെ നല്‍കും

വയനാട്: വയനാട്ടില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി എന്ന് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ചാണ് റിപ്പോര്‍ട്ട്പുറത്ത് വിട്ടത്. മാവോയിസ്റ്റുകള്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥികളെ തട്ടി കൊണ്ട് പോകാനോ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനോ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്ഥാനാര്‍ത്ഥികളുടെ സുരക്ഷ മുന്‍ നിര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുനീറിനും ഓരോ ഗണ്‍മാന്‍മാരെ നല്‍കാന്‍ തീരുമാനമായി. അതേസമയം വയനാട്ടിലെ വനാതിര്‍ത്തികളില്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം നടത്തുമ്പോള്‍ കര്‍ശന സുരക്ഷ നല്‍കണമെന്ന് പോലീസ് സ്‌റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വയനാട്ടിലെ ചില സ്ഥലങ്ങളില്‍ മാവോയിസ്റ്റകള്‍ എത്തുകയും പോസറ്റര്‍ പതിപ്പിക്കുകയും പ്രദേശവാസികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ജനങ്ങളെ കണ്ട് മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം എന്നായിരുന്നു. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളൊന്നും ശരിയല്ല, കര്‍ഷകരെ ആത്മഹത്യയിലേക്കും കടക്കെണിയിലേക്കും നയിച്ചുവിട്ട നയങ്ങളാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉള്ളത്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം എന്നായിരുന്നു മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടത്.

മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിപ്പിച്ച സ്ഥലത്ത് പോലീസും തണ്ടര്‍ബോള്‍ട്ടും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Exit mobile version