‘ഇന്ത്യ ഭരിക്കുന്നത് ആലിബാബയും 41 കള്ളന്മാരും’; മോഡി സര്‍ക്കാരിനെ പരിഹസിച്ച് മലപ്പുറത്തെ തെരഞ്ഞെടുപ്പ് വേദി കളറാക്കി വിഎസ്

മലപ്പുറം: സ്വതസിദ്ധമായ ശൈലിയില്‍ മോഡി സര്‍ക്കാരിനേയും ബിജെപിയേയും വിമര്‍ശിച്ച് കൈയ്യടി വാങ്ങി വിഎസ് അച്യുതാനന്ദന്‍. ആലിബാബയും 41 കള്ളന്മാരും ഉള്‍പ്പെടുന്ന ഒരു കൊള്ളസംഘമാണ് ഇന്ത്യ ഭരിക്കുന്നതെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വിഎസ് മലപ്പുറത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ വിമര്‍ശിച്ചു. പതിനായിരക്കണക്കിന് കോടി രൂപയോളം ചാക്കിലാക്കി കെട്ടി വിജയ് മല്യയെപ്പോലെ, നീരവ് മോദിയെപ്പോലെ ഉള്ളവര്‍ മറ്റ് രാജ്യങ്ങളിലേക്ക് ഒളിച്ചോടുന്നു. രാജ്യം ഭരിക്കുന്നവര്‍ അതിന് കാവല്‍ നില്‍ക്കുകയാണ്.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സാനുവിന്റെ കിഴക്കേത്തലയിലെ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ് അച്യുതാനന്ദന്‍. ‘ഞങ്ങള്‍ കള്ളന്മാരാണ് എന്ന് അഭിമാനത്തോടെ പറയുന്ന നേതാക്കളും ശിങ്കിടികളും ചേര്‍ന്ന് രാജ്യത്തെ കുട്ടിച്ചോറാക്കുകയാണ്. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അവഗണിച്ചുകൊണ്ട് സമ്പദ്ഘടന തകര്‍ത്തുകൊണ്ട് വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവെച്ചുകൊണ്ട് ഇന്ത്യയെ നാമാവശേഷമാക്കുകയാണ് രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍’-വിഎസ് വിമര്‍ശിച്ചു.

ബീഫിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ബുദ്ധിജീവികളും എഴുത്തുകാരുമെല്ലാം ഇവരുടെ കൊലകത്തിക്കും വെടിയുണ്ടകള്‍ക്കും ഇരയാകുകയാണ്. നമ്മുടെ നാടിനെ ബാധിച്ച ബിജെപി എന്ന മഹാദുരന്തത്തെ അധികാരത്തില്‍നിന്നും മാറ്റാന്‍ നമുക്കുള്ള ഏക മാര്‍ഗമാണ് ഈ തെരഞ്ഞെടുപ്പെന്നും ഇതിനായി പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും വിഎസ് റാലിയില്‍ പറഞ്ഞു.

Exit mobile version