ബെന്നി ബെഹനാന്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് തിരിച്ച് വരുന്നു

ഞായറാഴ്ച പുത്തന്‍കുരിശില്‍ വെച്ച് നടക്കുന്ന വാഹനറാലിയില്‍ പങ്കെടുത്ത് കൊണ്ടാണ് സ്ഥാനാര്‍ത്ഥി പ്രചാരണരംഗത്തേക്ക് തിരിച്ച് വരുന്നത്

ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് തിരിച്ച് വരുന്നു. ഹൃദയാഘാതം ഉണ്ടായതിന് ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം. ഞായറാഴ്ച പുത്തന്‍കുരിശില്‍ വെച്ച് നടക്കുന്ന വാഹനറാലിയില്‍ പങ്കെടുത്ത് കൊണ്ടാണ് സ്ഥാനാര്‍ത്ഥി പ്രചാരണരംഗത്തേക്ക് തിരിച്ച് വരുന്നത്.

അദ്ദേഹത്തിന്റെ രണ്ടാം വരവിന് ആവേശം പകരാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും വാഹനറാലിയില്‍ പങ്കെടുക്കാനെത്തും. ബെന്നി ബെഹനാന്‍ കാക്കനാട്ടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ‘ബെന്നി ചേട്ടാ വിശ്രമിക്കൂ ഞങ്ങളുണ്ട്’ എന്ന ടാഗ്‌ലൈനുമായി ചാലക്കുടിയില്‍ എംഎല്‍എമാരായ റോജി എം ജോണും എല്‍ദോസ് കുന്നപ്പിള്ളിയും വിപി സജീന്ദ്രനും അന്‍വര്‍ സാദത്തും പ്രചാരണത്തിനിറങ്ങി.

ഏപ്രില്‍ അഞ്ചിനാണ് അദ്ദേഹം ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായത്. ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്ന ഡോക്ടര്‍മാരുടെ വിലയിരുത്തലിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയത്. പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബെന്നി ബെഹനാന്‍ പ്രചാരണരംഗത്തേക്ക് മടങ്ങി വരുന്നത്.

Exit mobile version