‘ഞാന്‍ അമിതാഭ്; നിന്റെ ഭാര്യയുടെ കാമുകന്‍; അടുത്ത തവണ നീ അവധിക്ക് വരുമ്പോള്‍ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും’; തിരുവനന്തപുരത്ത് സൈനികന്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഭാര്യയുടെ കാമുകന്റെ ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ യുവസൈനികന്‍ വൈശാഖ്(27) ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഭാര്യയുടെ മുന്‍കാമുകന്റെ ഭീഷണിയെന്ന് പോലീസ്. സംഭവത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസ് ജീവനക്കാരനായ ആര്യനാട് വിപിനാലയത്തില്‍ അമിതാഭി(26)നെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഭാര്യ അഞ്ജന(22) രണ്ടാം പ്രതിയാണെന്നും പോലീസ് അറിയിച്ചു. ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാ ഭവനില്‍ വൈശാഖിനെ കഴിഞ്ഞ മാര്‍ച്ച് 19ന് ഗുജറാത്ത് ജാംനഗറിലെ മിലിട്ടറി ക്യാമ്പില്‍ സ്വന്തം തോക്കില്‍ നിന്നും വെടിയുതിര്‍ത്ത് നിലയിലാണ് കണ്ടെത്തിയത്.

ജനുവരിയിലാണ് വൈശാഖിന്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ജോലിസ്ഥലത്തേക്ക് തിരികെ പോയ വൈശാഖിനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വൈശാഖിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരന്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. റൂറല്‍ എസ്പി ബി അശോകിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അമിതാഭിന്റെ പങ്ക്‌ തെളിഞ്ഞതും ഇയാള്‍ പിടിയിലാകുന്നതും.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നിങ്ങനെ: അമിതാഭിനു നാളുകളായി പരിചയമുള്ള പെണ്‍കുട്ടിയെയാണ് സൈനികനായ വൈശാഖ് വിവാഹം ചെയ്തത്. അമിതാഭ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായതിനാല്‍ തന്നെ ഇക്കാലത്ത് വൈശാഖിന്റെ ഭാര്യയുമായി പരിചയം പുതുക്കുകയും ബന്ധം തുടരുകയും ചെയ്തു. ഈ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തുകയും ചെയ്തു. പിന്നീട് ഈ യുവതിയില്‍ നിന്നും വൈശാഖിന്റെ നമ്പര്‍ കൈക്കലാക്കി അമിതാഭ് ഭീഷണി സന്ദേശം അയക്കുകയായിരുന്നു.

‘ഞാന്‍ അമിതാഭ്. നിന്റെ ഭാര്യയുടെ കാമുകന്‍. നിന്റെ ഭാര്യയുമായി എനിക്ക് ശാരീരിക ബന്ധമുണ്ട്. നീ അടുത്ത തവണ അവധിക്ക് വരുമ്പോള്‍ ലാളിക്കുന്നത് നിന്റെ കുഞ്ഞിനെയല്ല, എന്റെ കുഞ്ഞിനെയാവും.’ ഇതായിരുന്നു അമിതാഭിന്റെ വാക്കുകള്‍. താന്‍ വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ വൈശാഖ് നിരാശനാവുകയും ജീവിതമവസാനിപ്പിക്കാന്‍ തയ്യാറാവുകയുമായിരുന്നു. ജനുവരിയില്‍ ആണ് വൈശാഖ് യുവതിയെ വിവാഹം കഴിക്കുന്നത്. ആത്മഹത്യ ചെയ്യുന്നതിനു തൊട്ട് മുമ്പ് വൈശാഖ് സഹോദരന് ഈ വിശദാംശങ്ങള്‍ ചേര്‍ത്ത് സന്ദേശം അയച്ചിരുന്നു. ഇത് തുമ്പാക്കിയാണ് പോലീസ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.

അറസ്റ്റിലായ അമിതാഭിനെതിരെ സമാനമായ നിരവധി ആരോപണങ്ങളുണ്ടെന്ന് പോലീസ് വിശദീകരിച്ചു. മുമ്പ് ആത്മഹത്യ ചെയ്ത ബംഗളൂരുവില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മരണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് വിശദീകരണം. അമിതാഭ് പ്രണയിച്ചു വഞ്ചിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഈ സംഭവത്തില്‍ ആരോപണ വിധേയനായി സര്‍വീസില്‍ നിന്നും പുറത്താക്കപ്പെട്ട അമിതാഭ്, തിരികെ പ്രവേശിച്ചതിനു പിന്നാലെയാണ് അറസ്റ്റിലായത്.
അന്ന്, വീട്ടിലേക്ക് വാ നിനക്ക് ഒരു സമ്മാനമുണ്ടെന്ന് അമിതാഭിന് കുറിപ്പെഴുതി അയച്ച ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. നിരവധി പെണ്‍കുട്ടികളുമായി പ്രണയബന്ധമുണ്ടായിരുന്ന അമിതാഭിനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പെണ്‍കുട്ടി ശ്രമിച്ചിരുന്നു. നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും ഇയാള്‍ അതിന് തയ്യാറാവാത്ത മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തത്.

Exit mobile version