ഈ ആണുങ്ങളെന്താ കരുതിയിരിക്കുന്നത്.? അമ്മമാര്‍ മക്കളെ തല്ലും, അത് സ്‌നേഹമില്ലാഞ്ഞിട്ടാണെന്ന് പറയരുത്, തങ്ങളല്ലാതെ മറ്റാരും കുഞ്ഞിനെ തല്ലാന്‍ പാടില്ല, അത് ഒരു അമ്മയുടെ സ്വാര്‍ത്ഥതയാണ്; ഒരു അമ്മയുടെ കുറിപ്പ് വൈറലാകുന്നു

തൃശ്ശൂര്‍: അമ്മമാര്‍ കുട്ടികളെ തല്ലുന്നത് പതിവാണ്. എന്ന് കരുതി അത് സ്‌നേഹമില്ലാതെയല്ല. ഇവിടെ ഇതാ ഒരു അമ്മ എഴുതിയ കുറിപ്പ് വൈറലാകുന്നു. ഈ ആണുങ്ങളൊക്കെ എന്താ കരുതിയിരിക്കുന്നത് എന്നാണ് ഈ അമ്മയുടെ ചോദ്യം. അമ്മമാരെന്നാല്‍ കുഞ്ഞുങ്ങളെ എപ്പോഴും കൊഞ്ചിക്കുന്ന, ഒന്ന് വഴക്കുപോലും പറയാത്തവരാണ് എന്നാണോ നിങ്ങള്‍ ധരിച്ചുവച്ചിരിക്കുന്നത്?

തങ്ങളല്ലാതെ മറ്റാരും, അത് അച്ഛനായാല്‍പ്പോലും കുഞ്ഞിനെ തല്ലുന്നത് അമ്മമാര്‍ സഹിക്കില്ല. അമ്മാരുടെ ഈ പ്രത്യേക സ്വഭാവങ്ങളെക്കുറിച്ചാണ് കൃഷ്ണപ്രഭയുടെ കുറിപ്പ്. എവിടെങ്കിലും ഒറ്റയ്ക്ക് പോകുമ്പോള്‍ രുചിയുള്ളൊരു ആഹാരം കിട്ടിയാല്‍ നാണക്കേട് നോക്കാതെ അത് പൊതിഞ്ഞെടുക്കാന്‍ ഞങ്ങളൊരു പേപ്പര്‍ അന്വേഷിക്കും. ഇതാണ് ഒരു അമ്മയുടെ മനസ്

കൃഷ്ണപ്രഭയുടെ കുറിപ്പ് ഇങ്ങനെ..

‘ഈ ആളുകളൊക്കെ എന്താ വിചാരിച്ചു വെച്ചിരിക്കുന്നതെന്ന് ഒട്ടും മനസ്സിലാകുന്നില്ല.അമ്മമാര്‍ കുഞ്ഞുങ്ങളെ ഒന്ന് തൊട്ടു നോവിക്കില്ലെന്നോ. എപ്പോഴും പുന്നാരിച്ചു കൊണ്ടു നടക്കുമെന്നോ.
തല്ലില്ലെന്നോ,നല്ല വഴക്ക് കൊടുക്കില്ലെന്നോ. ജോലികളൊന്നും ചെയിപ്പിക്കില്ലെന്നോ. എങ്കില്‍ ഇതൊന്നുമല്ല സത്യങ്ങള്‍. ഞങ്ങള്‍ അമ്മമാര്‍ നല്ല ദുഷ്ടകളാണ്. കുട്ടികള്‍ക്ക് ഞങ്ങള്‍ നല്ല സുന്ദരന്‍ തല്ലുകൊടുക്കും, ഭര്‍ത്താവ് കുടിച്ചിട്ട് വന്നിട്ടുള്ള സമയത്തോ മറ്റെന്തെങ്കിലും ടെന്‍ഷനില്‍ ഇരിക്കുന്ന സമയത്തോ ആണെങ്കില്‍ രണ്ട് തല്ല് കൂടുതല്‍ കിട്ടുകയും ചെയ്യും.
ഓടിച്ചാടിയോ മറ്റോ വീഴുമ്പോള്‍ സിനിമയില്‍ കാണുന്ന അമ്മമാരെപ്പോലെ ഓടിപ്പോയി കെട്ടിപ്പിടിക്കുകയൊന്നുമില്ല, ശ്രദ്ധയില്ലാതെ വീണതിന് തല്ലായിരിക്കും ആദ്യം കൊടുക്കുക. വീടു വൃത്തിയാക്കി ഇത്തിരി കഴിയുമ്പോഴേക്കും വെള്ളമോ മറ്റോ ഒഴിച്ച് മുറികള്‍ വൃത്തികേടാക്കിയാല്‍ നല്ല വഴക്കുകൊടുത്ത് വൃത്തിയാക്കിപ്പിക്കുകയും ചെയ്യും. പഠിപ്പിക്കാനിരിക്കുമ്പോള്‍ പറയുകയും വേണ്ട,അടിയുടെ പൊടിപൂരമായിരിക്കും. ഞങ്ങള്‍ എന്തൊക്ക കള്ളങ്ങളാണ് ഈ കുട്ടികളോട് പറയുകയും കാണിക്കുകയും ചെയുന്നത്.കള്ളം പറഞ്ഞാല്‍ ചെവി പൊട്ടുമെന്നും, വെള്ളത്തിലിറങ്ങിയാല്‍ മുതല പിടിക്കുമെന്നും, രാത്രി ഉപ്പൂപ്പി വരുമെന്നും,മുതിര്‍ന്നവരുടെ കാലില്‍ ചവിട്ടിയിട്ട് തൊട്ട് നെറ്റിയില്‍ വെച്ചില്ലെങ്കില്‍ മുട്ടു മുതല്‍ മൂക്കു വരെ പുഴുത്തു പോകുമെന്നും,സ്‌കൂളില്‍ ഫസ്റ്റ് വാങ്ങിയില്ലെങ്കില്‍ ഒട്ടകത്തിന്റെ അപ്പി വാരാന്‍ പോകണമെന്നും,അമ്മമാരെ സങ്കടപ്പെടുത്തിയാല്‍ ചിത്രഗുപ്തന്‍ നരകത്തില്‍ കൊണ്ടിടുമെന്നും. ഇതൊന്നും പോരാഞ്ഞ്, കടകളില്‍ പോകുമ്പോള്‍ എന്തെങ്കിലും വാങ്ങിക്കൊടുക്കാന്‍ വഴക്കുണ്ടാക്കിയാല്‍ കടക്കാരനെ കണ്ണടച്ചു കാണിച്ചിട്ട് ഇത് വില്‍ക്കാന്‍ വെച്ചിട്ടുള്ളതല്ലെന്നൊക്കെ കടക്കാരനെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യും. ടീവി കാണുന്നതിന്,കളിക്കാന്‍ പോകുന്നതിന്,ചോറ് കഴിക്കാത്തതിന്,വായിക്കാത്തതിന്,നോട്ടുബുക്കില്‍ വൃത്തിയായി എഴുതാത്തതിന്,മറ്റുകുട്ടികളോട് വഴക്കുണ്ടാക്കുന്നതിന്,മൊബൈല്‍ നോക്കുന്നതിന്,കട്ടിലില്‍ കുത്തി മറിയുന്നതിന്,കുളിപ്പിക്കുമ്പോള്‍ വെള്ളത്തില്‍ കളിക്കുന്നതിന്,അടുക്കള ജോലിക്കിടയില്‍ ശല്യം ചെയ്യുന്നതിന്,ഇട്ടിരിക്കുന്ന ഡ്രസ്സില്‍ അഴുക്ക് പിടിപ്പിക്കുന്നതിന്, എന്നുവേണ്ട കണ്ടതിനും പിടിച്ചതിനുമൊക്ക ഞങ്ങള്‍ അമ്മമാര്‍ വഴക്കു പറയുകയും തല്ലുകയും ചെയ്യാറുണ്ട്. ഒരുമാതിരി പട്ടാളച്ചിട്ട. കുട്ടികള്‍ എങ്ങനെ ഞങ്ങളെ സഹിക്കുന്നു! എങ്കിലും,കുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോഴാണ് ഞങ്ങള്‍ക്ക് സ്‌നേഹം കൂടുക.’പാവം എന്റെ കുഞ്ഞ്’എന്ന് ഉള്ളില്‍ മന്ത്രിച്ചുകൊണ്ടേയിരിക്കും.അപ്പോള്‍ കെട്ടിപ്പിടിക്കും,കുഞ്ഞിമണം മണത്തു നോക്കും,കുഞ്ഞന്‍ ചന്തിയിലൊരുമ്മ കൊടുക്കും.എവിടെങ്കിലും ഒറ്റയ്ക്ക് പോകുമ്പോള്‍ രുചിയുള്ളൊരു ആഹാരം കിട്ടിയാല്‍ നാണക്കേട് നോക്കാതെ അത് പൊതിഞ്ഞെടുക്കാന്‍ ഞങ്ങളൊരു പേപ്പര്‍ അന്വേഷിക്കും.
വീട്ടില്‍ ഒറ്റയ്ക്കാകുമ്പോള്‍,കുഞ്ഞിന്റെ ബഹളമില്ലായ്മയില്‍ സങ്കടപ്പെടും.
അമ്മമ്മയുടെ അടുത്ത് വിരുന്നുപോയി തിരികെ വരുന്നതുവരെ ഉള്ളിലൊരു മൗനമാണ്. അച്ഛന്‍ അടിക്കാന്‍ വിളിച്ചാല്‍ സാരിയ്ക്ക് പുറകിലോ,പാതകത്തിന്റെ അടിയിലോവന്ന് ഒളിച്ചിരിക്കുമ്പോള്‍ കുഞ്ഞെവിടെയെന്ന് അറിയാത്ത ഭാവത്തില്‍ ഞങ്ങള്‍ തേങ്ങാ ചുരണ്ടും.
ഞങ്ങള്‍ അമ്മമാരല്ലാതെ മറ്റാരും തല്ലുന്നത് ഞങ്ങള്‍ക്കിഷ്ടമല്ല.
ഒരു ദുഷ്ടനോട്ടം, ഒരു ബാഡ് ടച്ച്. സഹിക്കില്ല ഒരമ്മ. പെററുകിടക്കുന്ന ഈറ്റപ്പുലി തന്നെയാണ് സ്വന്തം മക്കള്‍ക്ക് എപ്പോഴുമവരുടെ അമ്മ.ഭര്‍ത്താവിന്റെ കള്ളുകുടിയും,വീട്ടിലുണ്ടാക്കുന്ന വഴക്കുകളും ഇടയ്ക്കിടെ കിട്ടുന്ന പ്രഹരങ്ങളുമെല്ലാം നാട്ടുകാരറിഞ്ഞാല്‍ സന്തോഷിക്കുമെന്ന് കരുതി ഞങ്ങളങ്ങു സഹിക്കും.
പക്ഷേ, സ്‌നേഹമില്ലായ്മ കുഞ്ഞുങ്ങളോട് കാണിക്കുമ്പോഴാണ് അന്തസ്സും അഭിമാനവുമൊക്കെ മാറ്റി നിര്‍ത്തി കുട്ടികളുടെ കൈപിടിച്ച് ഞങ്ങളിറങ്ങിപ്പോരുന്നത്.കാലങ്ങള്‍ക്ക് മുന്പ്,യാത്രയ്ക്കിടയില്‍ തമിഴ്നാട്ടിലെ ഒരു ബേക്കറിയില്‍ കയറി. ന്യൂട്ടലയ്‌ക്കൊപ്പം കഴിക്കാന്‍ ബ്രഡ് വേണമെന്ന് പൂത്തുമ്പി വാശിപിടിച്ചു. കൈയില്‍ രൂപയില്ലെന്ന് കള്ളം പറഞ്ഞ് ഞങ്ങള്‍ കടയില്‍നിന്നിറങ്ങിയപ്പോള്‍ ഭിക്ഷയ്ക്ക് നില്‍ക്കുന്ന സ്ത്രീകളെ കണ്ടു. പൊരിവെയിലത്ത് കുഞ്ഞുങ്ങളേയും തോളിലെടുത്ത്.
തിരികെ കടയില്‍ കയറി മൂന്നാലു ബ്രഡ് വാങ്ങി പൂത്തുമ്പിയെക്കൊണ്ട് അവര്‍ക്കൊക്കെ കൊടുപ്പിച്ചു.അവരുടെ കണ്ണിലെ സന്തോഷം കണ്ടപ്പോള്‍ പൂത്തുമ്പിയും ഹാപ്പി.കൈയില്‍ ഇപ്പോള്‍ എങ്ങനെ രൂപ ഉണ്ടായെന്നോ, എനിക്ക് വാങ്ങിക്കാതെ അവര്‍ക്കൊക്കെ എന്തിനാണ് വാങ്ങി കൊടുത്തതെന്നോ കുട്ടി എന്നോട് ചോദിച്ചില്ല. ഇതാണ് ഞങ്ങള്‍ അമ്മമാര്‍ക്കും മക്കള്‍ക്കുമിടയിലെ മാജിക്.’My children are the reason I laugh, smile and want to get up every morning’എന്ന് ഹോളിവുഡ് താരം ജെനാ ലീ നോലിന്‍ പറഞ്ഞതായി എവിടെയോ കണ്ടു.അതെ,ഏതു പ്രായത്തിലും മരിക്കാതെയിരിക്കുന്നതു പോലും മക്കളെ പിരിയേണ്ടി വരുന്നത് സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ്.’

Exit mobile version