വേനല്‍ കടുത്തു, ഇടുക്കി അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുന്നു; വൈദ്യുതി ഉത്പാദനം കുറയാന്‍ സാധ്യത

നിലവില്‍ സംഭരണ ശേഷിയുടെ 43 ശതമാനം മാത്രമാണ് ഇടുക്കിയിലെ അണക്കെട്ടുകളില്‍ ഉള്ളത്

ഇടുക്കി: കടുത്ത വേനലില്‍ വെന്തുരുകയാണ് കേരളം. ജലാശയങ്ങളൊക്കെ വറ്റി വരണ്ട് തുടങ്ങിയിരിക്കുകയാണ്. വേനല്‍ കനത്തുതുടങ്ങിയതോടെ ഇടുക്കിയിലെ അണക്കെട്ടുകളിലെ ജലനിരപ്പില്‍ ഗണ്യമായ കുറവാണ് വന്നിരിക്കുന്നത്. നിലവില്‍ സംഭരണ ശേഷിയുടെ 43 ശതമാനം മാത്രമാണ് ഇടുക്കിയിലെ അണക്കെട്ടുകളില്‍ ഉള്ളത്. ഉറവകളില്‍ നിന്ന് എത്തുന്ന വെള്ളത്തിന്റെ തോത് കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം.

ഇടുക്കിയിലെ മറ്റ് അണക്കെട്ടുകളായ മാട്ടുപ്പെട്ടി, പൊന്മുടി, ആനയിറങ്കല്‍ എന്നിവയിലും നിലവില്‍ വെള്ളം 45 ശതമാനത്തില്‍ താഴെ മാത്രമാണ് ഉള്ളത്. പൊന്മുടിയില്‍ 43 ശതമാനമാണ് വെള്ളമുള്ളത്. മാട്ടുപ്പെട്ടിയില്‍ 40 ശതമാനവും ആനയിറങ്കലില്‍ 39 ശതമാനവുമാണ് വെള്ളമുള്ളത്. ജലനിരപ്പ് ഇത്തരത്തില്‍ കുറഞ്ഞാല്‍ അത് വൈദ്യുത ഉത്പാദനത്തെ കാര്യമായി ബാധിക്കും.

നിലവില്‍ പൊന്മുടിയില്‍ നിന്ന് വെള്ളം എത്തിച്ചാണ് പന്നിയാര്‍ പവര്‍ ഹൗസില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പരമാവധി 30 മെഗാവാട്ടാണ് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കാന്‍ സാധിക്കുക. ജലനിരപ്പ് കുറഞ്ഞത് കാരണം ഒരു ജനറേറ്റര്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ രാത്രിയില്‍ മാത്രമാണ് വൈദ്യുതി ഉത്പാദനം നടക്കുന്നത്.

പൊന്മുടി അണക്കെട്ടിലേക്ക് ആനയിറങ്കലില്‍ നിന്ന് വെള്ളം തുറന്നു വിടുന്നത് കാരണമാണ് പന്നിയാറില്‍ നിന്ന് അല്പമെങ്കിലും വൈദ്യുതി ഉത്പാദനം നടത്താന്‍ കഴിയുന്നത്. ജലനിരപ്പ് ഇനിയും താഴ്ന്നാല്‍ സംസ്ഥാനത്തെ വൈദ്യതി ഉത്പാദനം മുടങ്ങാനാണ് സാധ്യത.

Exit mobile version