ടിവി അനുപമയെ തനിക്ക് നന്നായി അറിയാം, അവര്‍ ആത്മാര്‍ത്ഥതയുള്ളവരാണ്; മറുപടി കൊടുക്കും; ടിജി മോഹന്‍ദാസിനെ വെട്ടിലാക്കി സുരേഷ്‌ഗോപി

തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരായ ആരോപണത്തില്‍ ഇന്ന് മറുപടി കേള്‍ക്കും. ശബരിമല വിഷയവും അയ്യപ്പന്റെ പേരും വോട്ട് അഭ്യര്‍ത്ഥിക്കുന്നതില്‍ ആയുധമാക്കി എന്നാണ് സുരേഷ് ഗോപിക്കെതിരായ ആരോപണം. അതേസമയം ഈ ആരോപണത്തിനും തനിക്കെതിരെ നോട്ടീസ് നല്‍കിയതിനും പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോ എന്ന് കളക്ടര്‍ പറയട്ടെ എന്ന് സുരേഷ് ഗോപി പറഞ്ഞു.

അതേസമയം അനുപമയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസ് രംഗത്തെത്തിയിരുന്നു. തൃശ്ശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി നിയമുക്കുന്നതെന്നും അനുപമ ക്രിസ്ത്യാനി ആണെങ്കില്‍ ഉടന്‍ തന്നെ അവരെ മാറ്റണം എന്നുമായിരുന്നു ടിജിയുടെ വിവാദ പ്രസ്താവന. എന്നാല്‍ ടിജി മോഹന്‍ദാസിന് കുറിക്കുകൊള്ളുന്ന ഉത്തരമാണ് സുരേഷ്‌ഗോപി പറഞ്ഞിരിക്കുന്നത്.

ടിവി അനുപമയെ തനിക്ക് നന്നായി അറിയാമെന്നും അവര്‍ അവരുടെ ജോലിയാണ് ചെയ്തതെന്നും സുരേഷ്‌ഗോപി പറഞ്ഞു. അതു ചെയ്തില്ലെങ്കില്‍ രാഷ്ട്രീയ ആരോപണം വരാം. വിഷയത്തില്‍ പ്രതികരണം ഔദ്യോഗികമായ മറുപടിയിലുണ്ടാകും. മറുപടി നല്‍കി അതു പരിശോധിക്കുന്നതുവരെ പറയാന്‍ പാടില്ലെന്നതു മര്യാദയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

കളക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ദാസ്യപ്പണി ചെയ്യുകയാണെന്നു ബിജെപി ആരോപിച്ചിരുന്നു. എംപി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തില്‍ തന്നെ ഒരുപാട് പിന്തുണച്ചിട്ടുള്ള കലക്ടറാണു അനുപമയെന്നു സുരേഷ് ഗോപി പറഞ്ഞു. അവരുടെ ആത്മാര്‍ഥതയെക്കുറിച്ച് തനിക്ക് അറിയാം. അതിനകത്ത് കളക്ടര്‍ എന്റെയോ എതിര്‍ത്തവരുടെയോ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നതാണു നിലപാട്.

Exit mobile version