ജീവനുവേണ്ടി പൊരുതിയിട്ടും വീണുപോയി ആ കുരുന്ന്; അച്ഛനരികിലേക്ക് യാത്രയായി; ബാക്കിയായത് കണ്ണുനിറക്കുന്ന ഈ സ്‌നേഹ ചിത്രങ്ങള്‍

കോട്ടയം: മനസാക്ഷി മരവിച്ചവരുടെ ക്രൂരകൃത്യത്തിന് ഇരയായ തൊടുപുഴയിലെ ആ കുരുന്ന് ജീവനുവേണ്ടി മല്ലടിച്ച് ഒടുവില്‍ വിധിക്ക് കീഴടങ്ങിയിരുന്നു. പത്ത് ദിവസത്തോളം അവന്‍ പൊരുതി എന്നാല്‍ ഒടുവില്‍ വിധിക്ക് കീഴടങ്ങാനായിരുന്നു വിയോഗം. അവന് കൂട്ടായി മറ്റൊരു ലോകത്ത് കഴിഞ്ഞ മേയില്‍ അന്തരിച്ച പിതാവ് ഉണ്ടാകുമെന്ന പ്രാര്‍ത്ഥനയിലാണ് കേരളക്കരയാകെ.

അമ്മയുടെ ആണ്‍സുഹൃത്തില്‍ നിന്നേറ്റ ആഘാതമേറിയ ആക്രമണമാണ് ആ കുഞ്ഞിന്റെ ശരീരത്തെ നുറുക്കി കളഞ്ഞത്. നെടുകെ തലയോട്ടി പിളര്‍ന്ന് വേദന തിന്നാണ് ആ കുഞ്ഞ് പത്താം നാള്‍ മരണത്തിന് കീഴടങ്ങിയത്. അച്ഛന്‍ ബിജു ബാബുവിനോടൊപ്പം ചിലവഴിച്ച ആറുവയസു വരെയുള്ള മനോഹര നിമിഷങ്ങള്‍ കുറച്ച് ചിത്രങ്ങള്‍ മാത്രമായാണ് അവന്റേതായി ഈ ഭൂമിയില്‍ അവശേഷിക്കുന്നത്. ആദ്യത്തെ കണ്‍മണിയോട് അടങ്ങാത്ത വാത്സല്യമായിരുന്നു അച്ഛന്‍ ബിജു ബാബുവിന്.

അത് ഈ ചിത്രങ്ങള്‍ പറയും. അങ്ങനെയിരിക്കെയാണ് രണ്ടാമത്തെ കുട്ടിയും പിറക്കുന്നത്. വീടിനുള്ളില്‍ കുഞ്ഞുങ്ങളുടെ കളിയും ചിരിയും നിറഞ്ഞ നാളുകള്‍. സ്‌നേഹം തുളുമ്പുന്ന ചിത്രങ്ങള്‍ കൊണ്ട് ബിജുവിന്റെ ഫേസ്ബുക്ക് പേജ് നിറഞ്ഞുകവിഞ്ഞിരുന്നു.

സന്തോഷത്തിന് അറുതി വരുത്തി വിധി ആദ്യം ബിജുവിനെ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ കവര്‍ന്നെടുത്തു. ഇന്ന് ക്രൂരതയുടെ രൂപത്തില്‍ ആ കുരുന്നിന്റെ ജീവനും നഷ്ടമായി.

മാസങ്ങള്‍ക്കുള്ളില്‍ അമ്മ പുതുജീവിതം തേടിയപ്പോള്‍ തകര്‍ന്നത് ഈ രണ്ടു ബാല്യങ്ങളുടെ സുരക്ഷയും ജീവിതവുമായിരുന്നു. കുഞ്ഞുങ്ങളുടെ ജീവിതം അതോടെ നരകമായി. കുമാരമംഗലത്തെ വീട്ടില്‍ കൊടുംക്രൂരതകളാണ് അരുണ്‍ ആനന്ദില്‍നിന്ന് പിഞ്ചുകുട്ടികള്‍ക്കു പിന്നീട് നേരിടേണ്ടിവന്നത്.

Exit mobile version