സിദ്ധീക്കിന്റെയും രാഘവന്‍ സാറിന്റെയും വെല്ലുവിളി ഏറ്റെടുക്കുന്നു; ഈ വീഡിയോ ഡബ്ബ് ചെയ്തതല്ലെന്ന് തെളിയിച്ച് തരാം; രാഷ്ട്രീയ ജീവിതം നിര്‍ത്തുമോ? കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍സ്

ഒരിടത്തു നിന്നല്ല മൂന്നിടത്ത് നിന്നും തെളിഞ്ഞാല്‍ മാത്രം നിങ്ങള്‍ പറഞ്ഞ വാഗ്ദാനം നിറവേറ്റണം- അതായത് രാഷ്ട്രീയം പൂര്‍ണ്ണമായും വിടണം

കൊച്ചി: സ്വകാര്യ ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ എംകെ രാഘവന്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍സ്. എംകെ രാഘവനും ഡിസിസി പ്രസിഡന്റ് ടി സിദ്ധീക്കും ആരോപിക്കുന്നതുപോലെ പുറത്തുവന്ന അഴിമതി തെളിയിക്കുന്ന വീഡിയോ വ്യാജമല്ലെന്നും ഇതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലെന്നും തെഹല്‍ക്കയിലെ പ്രശസ്തമായ ഒട്ടേറെ സ്റ്റിങ് ഓപ്പറേഷനുകള്‍ക്ക് നേതൃത്വം കൊടുത്ത മാത്യു സാമുവല്‍ ഫേസ്ബുക്കില്‍ വിശദീകരിക്കുന്നു.

സിംഗപ്പുര്‍ ആസ്ഥാനമായ ഹോട്ടല്‍ ശൃംഖലയ്ക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാനായി സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് സിറ്റിങ് എംപിയായ എംകെ രാഘവന്‍ അഞ്ചുകോടി രൂപ ആവശ്യപ്പെടുന്നതായാണ് വീഡിയോയിലുള്ളത്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് പണം നല്‍കാന്‍ ആവശ്യപ്പെടുന്നത്. ഹോട്ടല്‍ പ്രതിനിധികളെന്ന വ്യാജേനെ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ എംപിയെ ഒളി ക്യാമറയില്‍ കുരുക്കുകയായിരുന്നു. എന്നാല്‍ സംഭവം പുറത്തുവന്നതോടെ അഴിമതി ആരോപണം നിഷേധിച്ചും പിന്നില്‍ സിപിഎം ജില്ലാ നേതൃത്വമാണെന്ന് ആരോപിച്ചും എംകെ രാഘവന്‍ രംഗത്തെത്തിയിരുന്നു. ഡബ്ബ് ചെയ്ത് വീഡിയോയില്‍ താന്‍ പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് തന്നെ ചതിക്കുകയായിരുന്നെന്നും ഇത് സത്യമാണെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും എംകെ രാഘവന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇക്കാലത്ത് ഈ വീഡിയോയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ ഫോറന്‍സിക് ലാബ് വരെ പോവേണ്ടതില്ലെന്നും ഫോണില്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ തന്നെ ധാരാളമാണെന്നും മാത്യു സാമുവല്‍സ് തന്റെ കുറിപ്പില്‍ വിശദീകരിക്കുന്നു. എംകെ രാഘവന്‍ പറയുന്നതു പോലെ പാരാ ഡബ്ബ് അത്ര നിസാരമായി ചെയ്യാന്‍ കഴിയില്ലെന്നും ഇത് വ്യാജമല്ലെന്ന് താന്‍ തെളിയിച്ചു തരാമെന്നും അദ്ദേഹം വെല്ലുവിളിക്കുന്നു.

”ഇത് വ്യാജമാണെങ്കില്‍ ഞാന്‍ ഈ ചാനലുകാരില്‍ നിന്നും അവരുടെ ഒറിജിനല്‍ അണ്‍ എഡിറ്റഡ് ഫുറ്റേജ് വാങ്ങാം.നിങ്ങള്‍ പറയുന്ന ഇന്ത്യയിലെ മൂന്ന് ഫോറന്‍സിക് ലാബില്‍ കൊടുക്കാം. അതിനു 20000 രൂപ ചിലവ് വരും. അതും ഈയുള്ളവന്‍ കൊടുക്കാം. ഒരിടത്തു നിന്നല്ല മൂന്നിടത്ത് നിന്നും തെളിഞ്ഞാല്‍ മാത്രം നിങ്ങള്‍ പറഞ്ഞ വാഗ്ദാനം നിറവേറ്റണം- അതായത് രാഷ്ട്രീയം പൂര്‍ണ്ണമായും വിടണം- തയ്യാറുണ്ടോ? ഇനി അല്ലെന്നു തെളിഞ്ഞാല്‍ ഞാന്‍ ജീവിതത്തില്‍ ഇനി ജേര്‍ണലിസം ചെയ്യുകയില്ല.” മാത്യു സാമുവല്‍സ് ഫേസ്ബുക്കിലെ വെല്ലുവിളി അവസാനിപ്പിക്കുന്നതിങ്ങനെ.

മാത്യു സാമുവല്‍സിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

എം.കെ.രാഘവന്‍ സ്റ്റിംഗ് വീഡിയോ വിഷയത്തില്‍ ബഹുമാന്യനായ ഡിസിസി പ്രസിഡന്റ് റ്റി സിദ്ദിക്ക് വെല്ലുവിളിക്കുന്നത് കണ്ടു. സിപിഎമ്മിന്റെയും സാമൂഹിക മീഡിയയുടെയും കള്ളക്കളികള്‍ പുറത്തു കൊണ്ടുവരും എന്നും അതും അതിനെ നിയമപരമായി നേരിടും എന്നുമാണ് ഇവര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഈയുള്ളവനും എം.കെ രാഘവന്‍ സാറിനെ പരിഹസിക്കുക മാത്രമല്ല ചില സത്യങ്ങള്‍ ഒക്കെ പറയുകയും ചെയ്തു. സിദ്ദിക്കിന്റെയും രാഘവന്‍ സാറിന്റെയും വെല്ലുവിളി ഏറ്റെടുക്കുന്നു. രാഘവന്‍ സാര്‍ പറയുന്നത് ഇത് ‘പാരാ ഡബ്’ ആണെന്നാണ്. ആ വാക്കല്ല അവിടെ ഉപയോഗിക്കേണ്ടത്. അതിന്റെ പേര് ഓഡിയോ വീഡിയോ വിഷ്വല്‍ ‘tampered’ അല്ലെങ്കില്‍ ‘doctored’ എന്നാണ്. അതുമല്ലെങ്കില്‍ manufactured ആണ്.

വീണ്ടും പറയാം, ഇത് സ്‌പൈ ക്യാമറ ഡിവൈസ് iphone -4s ആണ്. അതില്‍ ‘stealth spy’ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഇത് ‘ഫ്‌ലൈറ്റ്’ മോഡിലേക്ക് പോകും. iphone മുഴുവനായി ഓഫ് മോഡിലാകും. എന്നിരുന്നാലും റെക്കോഡിങ് വൈഡ് ആംഗിളില്‍ നടക്കും. അതായത് ഇതിന്റെ പിക്ചര്‍ ക്വാളിറ്റി ഐഫോണ്‍ ക്യാമറയുടേതാണ്. sound visuals ഒരു പോലെ റെക്കോര്‍ഡ് ചെയ്യും.അതിനു ശേഷം അത് ലാപ്‌ടോപ്പിലേക്കു മാറ്റും, എന്നിട്ട് അതിനെ പെന്‍ഡ്രൈവിലാക്കി എഡിറ്റ് ചെയ്യും.

ഇവിടെ അദ്ദേഹം പറഞ്ഞ പോലെ അതേ ശബ്ദത്തില്‍ അതുപോലെ പാരാ ഡബ് ചെയ്താല്‍ വളരെവേഗം കണ്ടുപിടിക്കാന്‍ കഴിയുന്നതേ ഉള്ളൂ. ഗൂഗിളില്‍ സെര്‍ച്ച് അത് ടെസ്റ്റ് ചെയ്യുന്ന സോഫ്റ്റ്വെയര്‍ കാണാം. രണ്ടു മിനിട്ടു കൊണ്ട് അത് കണ്ടുപിടിക്കാം. ഇനി രാഘവന്‍ സാറിനോട്, ഈ പറയുന്ന പാരാ ഡബ് അത്ര നിസാരമായി ചെയ്യാന്‍ കഴിയില്ല. ഡബ് ചെയ്ത വോയിസ് സിങ്ക് ചെയ്തെടുക്കാന്‍ ശരിക്കും പണിപ്പെടണം. അതു ചെയ്തിട്ടുണ്ടെങ്കില്‍ വളരെ നിസ്സാരമായി കണ്ടുപിടിക്കാനും കഴിയും. മോഡുലേഷന്‍ മാറുമ്പോള്‍ ഉടനെ അറിയാം.അതിനു ഫോറന്‍സിക് ലാബില്‍ പോകേണ്ട ആവശ്യമില്ല, ഇന്നത്തെ സാഹചര്യത്തില്‍. ഞാന്‍ കണ്ടിടത്തോളം ഇത് ഒറിജിനല്‍ ഫൂട്ടേജ് ആണ്. എഡിറ്റ് ചെയിതിട്ടുണ്ട്, പക്ഷെ ഒന്നും തിരുകി കയറ്റിയിട്ടില്ല. ഒറിജിനല്‍ sound track ആണ്, tampered അല്ല ഇത്.

ഞാന്‍ ഈ ചാനലുകാരില്‍ നിന്നും അവരുടെ ഒറിജിനല്‍ അണ്‍ എഡിറ്റഡ് ഫുറ്റേജ് വാങ്ങാം.നിങ്ങള്‍ പറയുന്ന ഇന്ത്യയിലെ മൂന്ന് ഫോറന്‍സിക് ലാബില്‍ കൊടുക്കാം. അതിനു 20000 രൂപ ചിലവ് വരും. അതും ഈയുള്ളവന്‍ കൊടുക്കാം. ഒരിടത്തു നിന്നല്ല മൂന്നിടത്ത് നിന്നും തെളിഞ്ഞാല്‍ മാത്രം നിങ്ങള്‍ പറഞ്ഞ വാഗ്ദാനം നിറവേറ്റണം- അതായത് രാഷ്ട്രീയം പൂര്‍ണ്ണമായും വിടണം- തയ്യാറുണ്ടോ? ഇനി അല്ലെന്നു തെളിഞ്ഞാല്‍ ഞാന്‍ ജീവിതത്തില്‍ ഇനി ജേര്‍ണലിസം ചെയ്യുകയില്ല.

Exit mobile version