രാഹുല്‍ ഗാന്ധി അഭയാര്‍ത്ഥി, മോഡി വര്‍ഗീയ ഫാസിസ്റ്റുകളുടെ ചൗക്കീദാര്‍; പരിഹാസവുമായി വിഎസ് അച്യുതാനന്ദന്‍

ആറ്റിങ്ങല്‍ മണ്ഡലത്തിലെ കടയ്ക്കാവൂരില്‍ നടന്ന ആദ്യ യോഗത്തിലായിരുന്നു വിഎസ് അച്യുതാനന്ദന്റെ പരിഹാസം

ആറ്റിങ്ങല്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പരിഹസിച്ച് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. രാഹുല്‍ ഗാന്ധി അഭയാര്‍ത്ഥിയാണെന്നും നരേന്ദ്ര മോഡി വര്‍ഗീയ ഫാസിസ്റ്റുകളുടെ ചൗക്കിദാറാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

ആറ്റിങ്ങല്‍ മണ്ഡലത്തിലെ കടയ്ക്കാവൂരില്‍ നടന്ന ആദ്യ യോഗത്തിലായിരുന്നു വിഎസ് അച്യുതാനന്ദന്റെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്ര മോഡി കാവല്‍നില്‍ക്കുന്നത് കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമാണെന്നും വിഎസ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ രാഹുല്‍ ഗാന്ധിയെ അമുല്‍ ബേബി എന്ന് വിളിച്ചതിന് തൊട്ടുപിന്നാലെയാണ് വിഎസിന്റെ ഈ പരിഹാസം.

ഇരിക്കുന്ന കൊമ്പില്‍ കോടാലി വെയ്ക്കുന്ന ഈ ബുദ്ധിയെയാണ് മുമ്പ് താന്‍ അമുല്‍ ബേബി എന്ന് വിളിച്ചതെന്നും ആ വിളിതന്നെ ഇന്നും പ്രസക്തമാണെന്നുമായിരുന്നു വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒന്‍പതു മണ്ഡലങ്ങളിലാണ് വിഎസ് പര്യടനം തീരുമാനിച്ചിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതുകൊണ്ട് അവിടെ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അതിനാല്‍ അവിടെ വിഎസ് തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തണമെന്ന ആവശ്യവും പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.

Exit mobile version