പെരിയ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണം; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടത്

കൊച്ചി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരുടെയും മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കാട്ടി കൃപേഷിന്റെ പിതാവ് കൃഷ്ണന്‍, ബാലാമണി, ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍, മാതാവ് ലളിത എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

നേരത്തേ ഇവര്‍ കേസ് സിബിഐ അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നിവേദനം നല്‍കിയിരുന്നുവെങ്കിലും ഫലം ഉണ്ടായില്ല. അതുകൊണ്ടാണ് കേസ് സിബിഐക്ക് വിടാന്‍ ഉത്തരവിടണമെന്ന് ഇവര്‍ ഹര്‍ജി നല്‍കിയത്.

ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ മൂന്നംഗസംഘം ഇരുവരെയും തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

Exit mobile version