വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡനം; ഒടുവില്‍ അവഗണന; പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍

അടിമാലി: വിവാഹ വാഗ്ദാനം നല്‍കി പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡനത്തിനിരയാക്കി ആത്മഹത്യയിലേക്ക് തള്ളിവിട്ട കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശി സജ്ജു സത്യനാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയെ തുടര്‍ന്ന് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കുകയും പിന്നീട് ഒഴിവാക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ജനുവരി 8നായിരുന്നു അടിമാലിയിലെ സ്‌കൂളില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങി മരിച്ചത്. പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച് അടിമാലി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിദ്യാര്‍ത്ഥിനിയുടെ കാമുകനും ജീപ്പ് ഡ്രൈവറുമായ 22 കാരന്‍ സജ്ജു സത്യന്‍ പൊലീസ് പിടിയിലായത്. അടിമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ സദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാവിലെ സജ്ജുവിന്റെ വീട്ടില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി നിരവധി തവണ ലൈംഗിക പീഡനത്തിരയായതായും തെളിഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും, പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സജ്ജുവിനെ കുരുക്കുകയുമായിരുന്നു. നിരവധി തവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം അവഗണിച്ചതിലുള്ള മനോവിഷമമാണ് പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം.

സ്‌കൂള്‍ ബസില്ലാതിരുന്ന സമയങ്ങളില്‍ പെണ്‍കുട്ടി പ്രതിയുടെ ജീപ്പിലായിരുന്നു സ്‌കൂളില്‍ എത്തിയിരുന്നത്. പെണ്‍കുട്ടിക്ക് സജ്ജുവുമായുള്ള ബന്ധം മറ്റ് സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത ശേഷം ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു. മൂന്നൂറില്‍പരം ആളുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് സജ്ജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പീഡനത്തിന് ശേഷം താന്‍ പെണ്‍കുട്ടിയുടെ ഫോണ്‍ കോളുകളും സന്ദേശങ്ങളും സ്വീകരിച്ചിരുന്നില്ലെന്നും ഏത് സമയവും പോലീസ് പിടിയിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പിടിയിലായ പ്രതി പോലീസിന് മൊഴി നല്‍കി.

Exit mobile version