ലോക്സഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് സീറ്റ് മഹിളാ കോണ്‍ഗ്രസിന് വേണമെന്ന ആവശ്യവുമായി അധ്യക്ഷ ലതികാ സുഭാഷ്; ഷാനിമോള്‍ മത്സരിക്കണം

കോട്ടയം: വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് സീറ്റ് മഹിളാ കോണ്‍ഗ്രസിന് വേണമെന്ന ആവശ്യവുമായി അധ്യക്ഷ ലതികാ സുഭാഷ് രംഗത്ത്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്കൊപ്പം പ്രവര്‍ത്തന പരിചയമുള്ളവരെയും ഉള്‍പ്പെടുത്തണമെന്നും ലതികാ സുഭാഷ് പറഞ്ഞു. ഷാനിമോളെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണം എന്നും ലതിക ആവശ്യപ്പെട്ടു. അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

ഇതുവരെ സ്ഥാര്‍ത്ഥി തീരുമാനമായിട്ടില്ല. ഇന്ന് വൈകുന്നേരത്തിനകം അന്തിമ തീരുമാനത്തിലെത്തും എന്നാണ് സൂചന. ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കണമെന്ന് പൊതു വികാരവും നേതാക്കള്‍ക്കിടയിലുണ്ട്. ഈ നിര്‍ദ്ദേശം നേതാക്കള്‍ ഹൈക്കമാന്റിന് മുന്നില്‍ വച്ചു. തെരഞ്ഞെടുപ്പ് സമിതി ചേരാനിരിക്കെ ആന്ധ്രയ്ക്ക് തിരിച്ച് പോയ ഉമ്മന്‍ചാണ്ടിയെ അടിയന്തരമായി നേതൃത്വം വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടി മത്സരരംഗത്ത് ഉണ്ടായേക്കുമെന്ന ശക്തമായ സൂചനയാണ് അവസാന നിമിഷവും കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് വരുന്നത്.

പട്ടിക വൈകുന്നതിന് പിന്നില്‍ ഗ്രൂപ്പ് തര്‍ക്കമാണെന്ന് ആരോപിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്തെത്തിയിരുന്നു. മാത്രമല്ല പട്ടിക വൈകിയെന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുകയും ഇനി വൈകില്ല എന്ന് പറയുകയും ചെയതു.

Exit mobile version