‘ഞാന്‍ മോഡിയെ പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കില്ല’ ; നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി തൃപ്രയാറില്‍ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയുടെ നാഷണല്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂര്‍: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി തൃപ്രയാറില്‍ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയുടെ നാഷണല്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നാട്ടിലെ ഓരോ മത്സ്യത്തൊഴിലാളികളുടെയും അഹിംസാപരമായ ആയുധമായിരിക്കും മന്ത്രാലയമെന്നും രാഹുല്‍ പറഞ്ഞു.

ഞാന്‍ നരേന്ദ്രമോഡിയെ പോലെയല്ല, ഞാന്‍ എന്തെങ്കിലും വാഗ്ദാനം പ്രസംഗത്തിലൂടെ നല്‍കുന്നുണ്ടെങ്കില്‍ അത് ചെയ്യാന്‍ തീരുമാനിച്ചതിന് ശേഷം മാത്രമാണ്’ എന്നും രാഹുല്‍ പറഞ്ഞു. അംബാനിയും നീരവ് മോദിയും മന്ത്രിച്ചാല്‍ പോലും ഉറക്കെ കേള്‍ക്കുന്ന പ്രധാനമന്ത്രി പാവപ്പെട്ട മത്സ്യത്തൊഴിലാളികളും കര്‍ഷകരും എത്ര ഉറക്കെ പറഞ്ഞാലും കേള്‍ക്കില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്രത്തെയും മോഡിയെയും കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ അദ്ദേഹം, കോണ്‍ഗ്രസ് പാര്‍ട്ടിക്കും തനിക്കും മത്സ്യത്തൊഴിലാളികളോടുള്ള ഉറപ്പാണ് മന്ത്രാലയമെന്നും വ്യക്തമാക്കി. ശ്രീലങ്കന്‍ നേവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ട്രോളിംഗുമായി ബന്ധപ്പെട്ട ആശങ്കകള്‍ എന്നിവ ഡല്‍ഹിയിലെത്തിക്കാന്‍ ഇത് മത്സ്യത്തൊഴിലാളികളെ സഹായിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാഹുല്‍ ഗാന്ധി ഇന്ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാറാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

Exit mobile version