കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും; ഇന്ന് നേതാക്കളുടെ ചര്‍ച്ച

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകവെ, സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയാറാക്കാന്‍ നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരാണ് ചര്‍ച്ച നടത്തുന്നത്. അതിനുശേഷം ഹൈക്കമാന്റുമായുള്ള ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ നാളെ ഡല്‍ഹിക്കുപോകും.

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികള്‍ നല്‍കിയ പട്ടികയും നേതാക്കളുടെ പരിഗണനയിലുള്ള പേരുകളും ചേര്‍ത്താണ് സാധ്യത പട്ടിക തയാറാക്കുന്നത്. എറണാകുളം ഒഴികെയുള്ള സിറ്റിങ് എംപിമാരുടെ മണ്ഡലത്തില്‍ നിന്നും മറ്റ് പേരുകള്‍ നിര്‍ദേശിക്കില്ലെന്നാണ് സൂചന. എറണാകുളത്ത് സിറ്റിങ് എംഎല്‍എ ഹൈബി ഈഡനെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. സിറ്റിങ് എംപിമാരില്ലാത്ത മണ്ഡലങ്ങളില്‍ മൂന്നുപേരുടെ പേരുകള്‍ വച്ചാകും സാധ്യത പട്ടിക തയ്യാറാക്കുക.

എംഎല്‍എമാരായ കെ മുരളീധരനേയും അടൂര്‍ പ്രകാശിനേയും വയനാട് ആറ്റിങ്ങല്‍ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്. ഇവര്‍ മത്സരിക്കണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതായിരിക്കും. സംഘടനാ ചുമതലയുള്ള കെസി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ ഉമ്മന്‍ചാണ്ടി എന്നിവരോട് മത്സരിക്കാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെടുമോയെന്നതാണ് ഇനി അറിയേണ്ടത്.

ഞായറാഴ്ചയോടെ ഡല്‍ഹിയിലെത്തുന്ന നേതാക്കള്‍ പട്ടിക ഹൈക്കമാന്റിന് കൈമാറും. തിങ്കളാഴ്ച ആണ് സ്‌ക്രീനിങ് കമ്മറ്റി യോഗം. കെസി വേണുഗോപാല്‍ , മുകുള്‍ വാസ്‌നിക്, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവരാണ് സ്‌ക്രീനിങ് കമ്മറ്റി അംഗങ്ങള്‍. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ക്ഷണിതാവുമാണ്. സ്‌ക്രീനിങ് കമ്മറ്റിക്ക് ശേഷം വൈകാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും.

Exit mobile version