മലബാറിന് തിരിച്ചടിയായി റെയില്‍വേയുടെ പുത്തന്‍ പരിഷ്‌കാരം; ഏപ്രില്‍ ഒന്നുമുതല്‍ 14 തീവണ്ടികള്‍ ഷൊര്‍ണ്ണൂരിന് നഷ്ടപ്പെടും

സമയനഷ്ടം ചൂണ്ടിക്കാണിച്ചാണ് റെയില്‍വേയുടെ ഈ നടപടി

ഷൊര്‍ണ്ണൂര്‍: മലബാറിലെ തീവണ്ടി യാത്രക്കാര്‍ക്ക് തിരിച്ചടിയായി റെയില്‍വേയുടെ പുത്തന്‍ പരിഷ്‌കാരം. ഏപ്രില്‍ ഒന്നു മുതല്‍ 14 തീവണ്ടികളാണ് ഷൊര്‍ണ്ണൂര്‍ സ്റ്റേഷനിലെത്താതെ വഴി തിരിച്ചു വിടാന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. സമയനഷ്ടം ചൂണ്ടിക്കാണിച്ചാണ് റെയില്‍വേയുടെ ഈ നടപടി.

ഷൊര്‍ണ്ണൂരില്‍ നിന്ന് തമിഴ്‌നാട് വഴി മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് അന്‍പത്തി മൂന്ന് പ്രതിവാര സര്‍വ്വീസുകളാണ് റെയില്‍വേ നടത്തുന്നത്. ഇതില്‍ ഇരുപത്തൊന്ന് സര്‍വീസുകള്‍ നിലവില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴിയാണ്.

ഏപ്രില്‍ ഒന്നുമുതല്‍ പതിനാല് സര്‍വീസുകള്‍ ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ എത്തില്ല. പകരം തീവണ്ടികള്‍ വള്ളത്തോള്‍ നഗര്‍, ഒറ്റപ്പാലം വഴി തിരിച്ചു വിടുകയാണ് റെയില്‍വേ ചെയ്യുന്നത്. മലബാറിലെ യാത്രക്കാര്‍ക്ക് ഏറെ സൗകര്യമായ ബൊക്കാറ എക്‌സ്പ്രസ് ഏപ്രില്‍ ഒന്നു മുതല്‍ ഷൊര്‍ണ്ണൂരിലെത്തില്ല. മലബാറിലെ യാത്രക്കാര്‍ ചെന്നൈയിലേക്ക് പോകാന്‍ പകല്‍ ആശ്രയിക്കുന്ന പ്രധാന തീവണ്ടിയാണ് ബൊക്കാറോ എക്‌സ്പ്രസ്സ്.

റെയില്‍വേയുടെ ഈ പുത്തന്‍ പരിഷ്‌കാരം കൂടുതല്‍ ബാധിക്കുക മലബാറിലെ യാത്രക്കാരേയാണ്. പരിഷ്‌കാരം മൂലം മലബാറിന് പത്ത് തീവണ്ടികളാണ് നഷ്ടമാവുക. സമയ നഷ്ടവും സിഗ്‌നല്‍ സംവിധാനത്തിലെ പരിമിതികളുമാണ് റെയില്‍വേ പുതിയ പരിഷ്‌കാരത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നതോടെ ഈ തീവണ്ടികളിലെ ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഇനി ട്രെയിന്‍ കയറണമെങ്കില്‍ വള്ളത്തോള്‍ നഗറിലോ ഒറ്റപ്പാലത്തോ പോകേണ്ടി വരും.

Exit mobile version