സൈബര്‍ സേവനം എല്ലാവരിലേക്കും, ‘രക്ഷ’ മൊബൈല്‍ ആപ്പ് വഴി പോലീസ് അറിയിപ്പുകള്‍ ഉടന്‍: മുഖ്യമന്ത്രി

രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ പോലീസ് പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

തിരുവനന്തപുരം: മുഴുവനാളുകള്‍ക്കും പോലീസിന്റെ സൈബര്‍സേവനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതോടൊപ്പം രക്ഷ’ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്ന സാധാരണക്കാരന് പോലീസ് പുറപ്പെടുവിക്കുന്ന സുരക്ഷാ മുന്നറിയിപ്പുകളും ട്രാഫിക് സംബന്ധമായ അറിയിപ്പുകളും ഉടന്‍ അറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ പോലീസ് പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബര്‍ കുറ്റകൃത്യങ്ങള്‍ വളര്‍ന്നുവരുന്ന കാലഘട്ടത്തില്‍, സൈബര്‍മേഖലയില്‍ വൈദഗ്ധ്യം നല്‍കുന്ന രീതിയിലാണ് പോലീസിന് പരിശീലനം നല്‍കുന്നത്.

സാധാരണ ജനത്തിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നു അദ്ദേഹം വ്യക്തമാക്കി.’രക്ഷ’ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്ന സാധാരണക്കാരന് പോലീസ് പുറപ്പെടുവിക്കുന്ന സുരക്ഷാ മുന്നറിയിപ്പുകളും ട്രാഫിക് സംബന്ധമായ അറിയിപ്പുകളും പെട്ടെന്നുതന്നെ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

അപ്പിലൂടെ സേനയിലെ എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും ആപ്പിലൂടെ ലഭിക്കും. അതോടൊപ്പം പോലീസുകാര്‍ക്ക് ആപ്പിലൂടെതന്നെ സന്ദേശങ്ങള്‍ അയക്കാനും സാധിക്കും. സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആവശ്യമായ വിവരങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇത്തരം ആപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിന്റെ സൗകര്യങ്ങള്‍ സമൂഹം പൊതുവിലും സ്ത്രീകള്‍ പ്രത്യേകിച്ചും ഉപയോഗപ്പെടുത്തുന്നു എന്നുറപ്പാക്കുന്ന വിധത്തിലുള്ള ബോധവല്‍ക്കരണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിനുള്ളിലെ ഏതു സ്ഥലവും ഏതു പോലീസ് സ്റ്റേഷന്റെ കീഴിലാണെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പുകളും ഇപ്പോള്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version