കാക്കിക്കുള്ളിലെ നന്മ മനസ് ഉണര്‍ന്നപ്പോള്‍ ഒരു നിര്‍ധന കുടുംബത്തിന് അന്തിയുറങ്ങാന്‍ വീടായി.! അടുത്ത ലക്ഷ്യം തളര്‍ന്ന സുധീഷിന്റെ ചികിത്സ; ജനമൈത്രി പോലീസ്

വൈക്കം: കാക്കിക്കുള്ളിലെ നന്മ മനസ് ഉണര്‍ന്നപ്പോള്‍ ഒരു നിര്‍ധന കുടുംബത്തിന് അന്തിയുറങ്ങാന്‍ വീടായി. വൈക്കം പോലീസിന്റെ ജനമൈത്രി പദ്ധതിയാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. അരയ്ക്കു താഴെ തളര്‍ന്ന വെക്കം ടിവിപുരം സ്വദേശി സുധീഷിനും കുടുംബത്തിനുമാണ് ജെനമൈത്രി പോലീസ് 12ലക്ഷം രൂപ മുടക്കി വീട് നിര്‍മിച്ച് നല്‍കിയത്. വീടിന്റെ താക്കോല്‍ ദാനം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ നിര്‍വഹിച്ചു.

ഈ നിര്‍ധന കുടുംത്തിന്റെ അവസ്ഥ കണ്ട് മനം മരവിച്ചാണ് പോലീസ് സഹായത്തിനെത്തിയത്. അഞ്ചാം വയസിലവാണ് സുധീഷിന് അച്ഛനെ നഷ്ടപ്പെട്ടത്. ഇരുപതാം വയസിലാണ് രോഗം പിടിപെടുന്നത്. സ്‌കൂള്‍ കാലഘട്ടത്തില്‍ ശരീരം തളര്‍ന്ന് വീണുപോകുമായിരുന്ന സുധീഷ് പത്തു വര്‍ഷം മുമ്പാണ് അരയ്ക്കു താഴെ തളര്‍ന്ന് ഇരുപ്പായത്.

ഇപ്പോള്‍ അമ്മയ്ക്കും അച്ഛന്റെ സഹോദരിമാരുമാണ് സുധീഷിന്റെ ഏക ആശ്രയം. രണ്ട് പേര്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ തുകയാണ് കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം. സുധീഷിന്റെ ചികിത്സയ്ക്ക് പോലും പണം തികയാറില്ല. ഈ ദുരിതം അറിഞ്ഞാണ് വൈക്കം ജനമൈത്രി പോലീസിന്റെ ഇടപെടല്‍. ആദ്യഘട്ടത്തില്‍ ആറു സെന്റ് സ്ഥലം കണ്ടെത്തി. ഇവിടെയുണ്ടായിരുന്ന കുളം രണ്ട് ലക്ഷം മുടക്കി പഞ്ചായത്ത് നികത്തി നല്‍കി. ഇവിടെയാണ് സുമനസുകളുടെ സഹായത്തോടെ പോലീസ് വീട് നിര്‍മിച്ചത്.

ജനമൈത്രി പോലിസ് വൈക്കത്ത് നിര്‍മ്മിച്ചു നല്‍കുന്ന മൂന്നാമത്തെ വീടാണ് സുധീഷിന്റേത്. മറ്റ് രണ്ട് പേര്‍ക്കായുള്ള വീടുകള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. സുധീഷിന്റെ വിദഗ്ദ ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്തുകയാണ് പോലീസിന്റെ അടുത്ത ലക്ഷ്യം.

Exit mobile version