വീട് നിര്‍മ്മാണം ആരംഭിച്ചത് ഒരുമിച്ച്; ഭാര്യമാര്‍ ഗര്‍ഭിണികളും; ജീവിതത്തിലൊപ്പം നടന്ന ഇണപിരിയാത്ത കൂട്ടുകാരെ മരണവും തട്ടിയെടുത്തത് ഒരുമിച്ച്; വളയംകുളത്തെ അപകടം കവര്‍ന്ന യുവാക്കളെ ഓര്‍ത്ത് തേങ്ങലടക്കാനാകാതെ ഒരു ഗ്രാമം

മൂവാറ്റുപുഴ: ജീവിതത്തിലെന്നും ഒരുമിച്ച് നടന്ന യുവാക്കളെ മരണവും കവര്‍ന്നത് ഒരുപോലെ. ഒരേ സ്വപ്നം കണ്ട് ഒരേ തൊഴിലെടുത്ത് സമാന ജീവിതം നയിച്ച സുഹൃത്തുക്കളായിരുന്നു സമറും ഷിബിനും. ഇരുവരേയും തൃശ്ശൂര്‍ ചങ്ങരംകുളം വളയംകുളത്തെ അപകടം തട്ടിയെടുക്കുകയായിരുന്നു. ഉറ്റ സുഹൃത്തുക്കളായ സമറിന്റെയും ഷിബിന്റെയും മരണം നാടിനു താങ്ങാവുന്നതിലും വലിയ ആഘാതമായി.

വാഹനക്കച്ചവടക്കാരാണ് ഇരുവരും. ഇഴപിരിയാത്ത സുഹൃത്തുക്കളായ ഇരുവരും മൂവാറ്റുപുഴ ആട്ടായത്ത് തൊട്ടടുത്തായി ആരംഭിച്ച പുതിയ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയായിരുന്നു. രണ്ടുപേരുടെയും ഭാര്യമാര്‍ ഗര്‍ഭിണികളാണ്. ആദ്യത്തെ കണ്‍മണികളുമായി പുതിയ വീടുകളില്‍ പ്രവേശിക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. എന്നാല്‍, വിധി കരുതിവച്ചത് മറ്റൊന്നായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് വാഹനം വാങ്ങുന്നതിനായി ഇരുവരും കണ്ണൂരിലേക്കു പുറപ്പെട്ടത്. വാഹനത്തിന് വിലപറഞ്ഞുറപ്പിച്ച് അഡ്വാന്‍സും നല്‍കി തിരികെ വരുമ്പോഴാണ് ഇവരുടെയും കാര്‍ വളയംകുളത്ത് ലോറിയിലിടിച്ച് തകര്‍ന്നത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സമറും ഷിബിനും മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ചെരുവിക്കാട്ടില്‍ ഷാജി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

രാവിലെ തൃശൂരിലുണ്ടായ വാഹനാപകടത്തിന്റെ വാര്‍ത്തയറിഞ്ഞതോടെ സുഹൃത്തുക്കളും നാട്ടുകാരും അപകടസ്ഥലത്തേക്കു പാഞ്ഞു. മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കും വരെ ഉറ്റവരെ അപകട വിവരം അറിയിച്ചിരുന്നില്ല. അലറിക്കരഞ്ഞ ഉറ്റവരെ ആശ്വസിപ്പിക്കാനെത്തിയവര്‍ക്കും കരച്ചിലടക്കാനായില്ല

Exit mobile version