കാസര്‍കോട് ഇരട്ട കൊലപാതകം; പീതാംബരന്റെ വീട് അടിച്ച് തകര്‍ത്തു; കുടുംബം വീടൊഴിഞ്ഞു പോയി

വീടിന് മുന്നിലെ തോട്ടത്തിലെ കവുങ്ങും വാഴയും മറ്റും വെട്ടിനശിപ്പിച്ചു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോ മീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്.

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതകത്തില്‍ അറസ്റ്റിലായ അയ്യങ്കാവ് വീട്ടില്‍ പീതാംബരന്റെ വീട് ഒരുസംഘം തകര്‍ത്തു. വീടിന് മുന്നിലെ തോട്ടത്തിലെ കവുങ്ങും വാഴയും മറ്റും വെട്ടിനശിപ്പിച്ചു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോ മീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്. വീടിന്റെ അകത്തുള്ള സാധന സാമഗ്രികളും ജനല്‍ച്ചില്ലുകളും വാതിലും മുറ്റത്തെ തകരഷീറ്റ് തുടങ്ങിയവ പൂര്‍ണമായും അടിച്ചുതകര്‍ത്തു.

വീടിന്റെ ഒരുഭാഗവും ഒഴിയാത്ത രീതിയിലാണ് നശിപ്പിച്ചത്. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു. പീതാംബരന്റെ കുടുംബം തറവാട്ട് വീട്ടിലേക്ക് മാറി. ഇവിടെ പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ശേഷം പ്രദേശത്ത് ഒരുസംഘം വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. വ്യാപാര സ്ഥാപനങ്ങളും വീടും ബീഡിക്കമ്പനിയുമുള്‍പ്പെടെ തകര്‍ക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളില്‍ ഇരുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബേക്കല്‍ പോലീസ് അറിയിച്ചു.

Exit mobile version