കാസര്‍കോട് ഇരട്ടക്കൊലപാതകം; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

ഇന്നലെ അറസ്റ്റ് ചെയ്ത ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ അറസ്റ്റ് ചെയ്ത ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇരട്ടക്കൊലപാതകത്തിന് ശേഷം പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തവരില്‍ ഒരാളാണ് സജി ജോര്‍ജ്. കൊലയാളിസംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു ഇയാള്‍ എന്നാണ് അന്വേഷണസംഘം പറയുന്നത്. സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരന് ശേഷം ഇരട്ടക്കൊലകേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് സജി ജോര്‍ജ്. പ്രാദേശിക സിപിഎം പ്രവര്‍ത്തകനായ സജിക്ക് മുഖ്യപ്രതി പീതാംബരനുമായി നല്ല അടുപ്പമുണ്ട്. ഇയാള്‍ സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയാണ്.

സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും കൊലപാതകത്തില്‍ പങ്കാളിത്തം ഉറപ്പിക്കുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്നുമാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

അതേസമയം, കൊലക്കേസ് സിബിഐക്ക് കൈമാറണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Exit mobile version