ഹര്‍ത്താല്‍ അനുകൂലികള്‍ രജിസ്ട്രാര്‍ ഓഫീസ് അടപ്പിച്ചു; വിവാഹം മുടങ്ങിയ കമിതാക്കള്‍ക്ക് സഹായവുമായി എംഎല്‍എ അബ്ദുറഹിമാന്‍; ഒടുവില്‍ പ്രതിഷേധക്കാരെ സാക്ഷി നിര്‍ത്തി വിവാഹം!

മലപ്പുറം: ഹര്‍ത്താലനുകൂലികള്‍ പൂട്ടിയിട്ട സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങുമെന്നായതോടെ സ്ഥലം എംഎല്‍എ അബ്ദുറഹിമാന്റെ ഇടപെടലില്‍ കമിതാക്കള്‍ക്ക് പ്രണയസാഫല്യം. പ്രതിഷേധക്കാരുമായുള്ള എംഎല്‍എയുടെ സമവായത്തില്‍ മലപ്പുറം താനൂരില്‍ വെച്ച് സബിലാഷും മെറിനും വിവാഹിതരാവുകയായിരുന്നു.

മലപ്പുറം താനൂര്‍ സ്വദേശി സബിലാഷും പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മെറിനും ആറുവര്‍ങ്ങളായി പ്രണയത്തിലാണ്. അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ് മെറിന്‍. സബിലാഷ് നിര്‍മ്മാണ തൊഴിലാളിയായും. വിവാഹിതരാവാന്‍ തീരുമാനിച്ച ഇരുവരും അതിനുവേണ്ടി കഴിഞ്ഞമാസം പതിനെട്ടാം തീയതി താനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കി. ഇന്ന് വിവാഹദിവസം അതിനുള്ള ഒരുക്കങ്ങളൊക്കെയായി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയപ്പോഴാണ് ഹര്‍ത്താലനുകൂലികള്‍ ഓഫീസ് അടപ്പിച്ചതറിയുന്നത്. ഹര്‍ത്താലനുകൂലികളെ ഭയന്ന് ഉദ്യോഗസ്ഥരും നിസഹായരായി കൈമലര്‍ത്തി. ഇതോടെയാണ് സബിലാഷ് സ്ഥലം എംഎല്‍എ വി അബ്ദുറഹിമാന്റെ സഹായം തേടിയത്.

അപ്രതീക്ഷിതമായുണ്ടായ ഹര്‍ത്താല്‍ ആകെ ആശങ്കയിലാക്കിയെങ്കിലും എല്ലാം മംഗളമായി പര്യവസാനിച്ച സന്തോത്തിലാണ് നവദമ്പതികള്‍. രജിസ്റ്റര്‍ ചെയ്ത് നിയമപരമായി വിവാഹിതരായെങ്കിലും വീട്ടുകാരെയും സുഹൃത്തുക്കളേയുമൊക്കെ കൂട്ടി വിവാഹം ആഘോഷമായി തന്നെ പിന്നീട് നടത്തണമെന്നാണ് ഇരുവരുടെയും ആഗ്രഹം.

Exit mobile version