പിജെ ജോസഫിന് കോട്ടയം നല്‍കാമെന്ന ധാരണയൊന്നും ഉണ്ടാക്കിയിട്ടില്ല; തിരിച്ചടിച്ച് ജോസ് കെ മാണി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസില്‍ ലോകസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകുനന്ു. പിജെ ജോസഫിന് ലോകസഭാ സീറ്റ് നല്‍കാമെന്ന ധാരണയൊന്നും കേരള കോണ്‍ഗ്രസ്-എമ്മില്‍ ഉണ്ടായിട്ടില്ലെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. നേരത്തെ കോട്ടയത്ത് പിജെ ജോസഫ് തന്നെ മത്സരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം അറിയിച്ചിരുന്നു. മോന്‍സ് ജോസഫാണ് അവകാശവാദവുമായി രംഗത്തെത്തിയത്.

അതേസമയം, രണ്ടു സീറ്റ് വേണമെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുകയാണെന്നും കോട്ടയം സീറ്റിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ലെന്നുമാണ് ജോസ് കെ മാണിയുടെ വാക്കുകള്‍.

താന്‍ രാജ്യസഭാ എംപിയായത് പാര്‍ട്ടിയുടെ പൊതുവായ തീരുമാനപ്രകാരമാണ്. അതിനായി പ്രത്യേക ധാരണയൊന്നും ഉണ്ടാക്കിയിരുന്നില്ല. ജോസഫ് കോട്ടയം സീറ്റില്‍ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടെ പ്രതികരിക്കാന്‍ ജോസ് കെ മാണി വിസമ്മതിക്കുകയും ചെയ്തു. അതിനിടെ തര്‍ക്കമുണ്ടെന്ന ധാരണ ശക്തിപ്പെടുത്തി ജോസ് കെ മാണി നയിക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്നും ജോസഫ് ഒഴിഞ്ഞു നില്‍ക്കുകയുമാണ്.

എന്നാല്‍ ഇതില്‍ രാഷ്ട്രീയമൊന്നുമില്ലെന്നും ജാഥയ്ക്ക് താന്‍ എല്ലാ ഘട്ടത്തിലും പിന്തുണ നല്‍കിയിട്ടുണ്ടെന്നുമാണ് ജോസഫ് വ്യക്തമാക്കുന്നത്.

Exit mobile version