ആരോടും ആലോചിച്ചില്ല; സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളുടെ ചുരുക്ക പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ച് പിഎസ് ശ്രീധരന്‍പിള്ള; ഉടക്കി നേതാക്കള്‍; ബിജെപിയില്‍ ചേരിപ്പോര് ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് മത്സരത്തിനായി കളത്തിലിറക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ആരോടും ആലോചിക്കാതെയാണ് ശ്രീധരന്‍ പിള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപട്ടിക തയ്യാറാക്കി ദേശീയ നേതൃത്വത്തിന് നല്‍കിയതെന്ന് പാര്‍ട്ടിയില്‍ ആക്ഷേപം കടുക്കുകയാണ്. എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും മൂന്നുവീതം പേരുടെ ചുരുക്കപട്ടികയാണ് തയ്യാറാക്കിയത്.

എന്നാല്‍ പട്ടിക തയ്യാറാക്കിയിട്ടില്ലെന്നായിരുന്നു മറ്റ് നേതാക്കളുടെ പ്രതികരണം. ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് ശ്രീധരന്‍പിള്ള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതോടെ ഇതേക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും തങ്ങളോടാലോചിച്ചില്ലെന്നുമാണ് സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ പിന്നീട് പ്രതികരിച്ചത്. പട്ടികയെക്കുറിച്ചോ സ്ഥാനാര്‍ത്ഥിയാവേണ്ട ആളുകളെക്കുറിച്ചോ തങ്ങളോട് സംസ്ഥാന നേതൃത്വം ആലോചിച്ചിട്ടില്ലെന്ന് വിവിധ ജില്ലാ പ്രസിഡന്റുമാരും പ്രതികരിച്ചു.

ഈയിടെ സംസ്ഥാന കോര്‍ കമ്മിറ്റി, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, ലോക്‌സഭാ മണ്ഡലം പ്രഭാരിമാ , കണ്‍വീനര്‍മാര്‍ എന്നിവരുടെ നിരവധി യോഗങ്ങള്‍ നടന്നെങ്കിലും ഒരിടത്തും സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച യാതൊരുവിധ ചര്‍ച്ചയും നടന്നിട്ടില്ല. ചുരുക്കപ്പട്ടിക തയ്യാറാക്കാന്‍ ആരും നിര്‍ദ്ദേശിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന പ്രസിഡന്റ് ഏകപക്ഷീയമായി ചുരുക്കപ്പട്ടികയെക്കുറിച്ച് പ്രഖ്യാപിച്ചത് ശരിയായില്ലെന്നാണ് മറ്റു നേതാക്കള്‍ തുറന്നടിച്ചത്.

സംസ്ഥാനത്തെ ആര്‍എസ്എസ് നേതാക്കളും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച തങ്ങളുടേതായ രീതിയില്‍ നടത്തുന്നുണ്ട്.

Exit mobile version