പ്രളയത്തില്‍ അവള്‍ വഴികാട്ടിയായി.. ഇനി അങ്ങോട്ട് ജീവിതത്തിലും, സ്‌നേഹയുടെ കഴുത്തില്‍ ഡോക്ടര്‍ പയ്യന്‍ താലിചാര്‍ത്തും; ഈ പ്രണയ സാക്ഷാത്കാരത്തിന്റെ കഥ ഇങ്ങനെ..

ഹരിപ്പാട്: കേരളത്തെ വിഴുങ്ങി പ്രളയം വന്നപ്പോള്‍ ആരുമറിയാതെ ഒരു പ്രണയവും മൊട്ടിട്ടിരുന്നു. ഇന്ന് പ്രണയം സാക്ഷാത്കരിക്കുമ്പോള്‍ സ്‌നേഹ ഡോ പയ്യന് വധുവാകുന്നു… ഈ കഥയിലേക്ക് ഒന്ന് പോകാം..

ഡോ. കെഎസ് സുജയ് കൊല്ലംകാരനാണ്. അദ്ദേഹം പ്രളയം വന്ന ആ ദുരന്ത നാളുകളില്‍ കൂട്ടുകാര്‍ക്കൊപ്പം ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ആലപ്പുഴയിലായിരുന്നു. ആ യാത്രയില്‍ വഴികാട്ടിയായിനിന്നു ഹരിപ്പാട്ടുകാരി ആര്‍വി സ്‌നേഹ. പ്രളയത്തെക്കാള്‍ വലിയ ദുരിതങ്ങള്‍ ഒറ്റയ്ക്കു നീന്തിക്കടക്കുന്ന പെണ്ണൊരുത്തി. ഒന്നിച്ചുള്ള യാത്രയില്‍ അവര്‍ പ്രണയത്തിലായി.

വാലന്റൈന്‍സ് ദിനത്തിന്റെ പിറ്റേന്ന്, വെള്ളിയാഴ്ച ഇവരുടെ വിവാഹ നിശ്ചയമാണ്. അതായത് നാളെ, ചിങ്ങത്തിലാണ് താലികെട്ട്. ചെറുപ്പത്തിലേ സ്‌നേഹയുടെ അച്ഛന്‍ മരിച്ചു. അമ്മയ്ക്കൊപ്പം അമ്പലനടയില്‍ തട്ടുകട നടത്തി, എറണാകുളം മഹാരാജാസ് കോളേജില്‍ പിജി പഠനം. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്. ഈ സ്‌നേഹയെ കേരളത്തിന് നേരത്തേയും പരിജയമുണ്ട്. പത്തോളം സിനിമകളില്‍ അഭിനയിച്ച ഈ സുന്ദരി ടെലിവിഷന്‍ ചാനലിലെ കോമഡിഷോയില്‍ മുഖ്യവേഷം ചെയ്യുന്നു. ടെലിഫിലിമിലെ നായിക, സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം…

ആലപ്പുഴയിലെ പ്രളയബാധിതരെ സഹായിക്കാനെത്തിയപ്പോഴാണ് ചവറ തെക്കുംഭാഗം സ്വദേശിയാണ് സുജയ് സ്‌നേഹയെ പരിചയപ്പെട്ടത്. കരുവാറ്റയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വഴിയിലാണ് സ്‌നേഹയെ വഴികാട്ടിയായി കിട്ടിയത്. ആദ്യം ദിവസം അഞ്ച് ക്യാമ്പുകളില്‍ സാധനങ്ങളെത്തിച്ചു. രണ്ടാംനാള്‍ രണ്ട് ടിപ്പര്‍ലോറി നിറയെ സാധനങ്ങളുമായാണ് സുജയ് കൂട്ടുകാരുമായി വന്നത്. അന്ന് ജില്ലയുടെ പലഭാഗങ്ങളിലെ ക്യാമ്പുകളിലെത്തി സ്‌നേഹയ്‌ക്കൊപ്പം സാധനങ്ങള്‍ കൈമാറി. ആ യാത്രയിലെ സ്‌നേഹവും കരുതലുമാണ് തങ്ങളെ ഒന്നാക്കിയതെന്ന് സ്‌നേഹ പറയുന്നു. സ്‌നേഹ മഹാരാജാസ് കോളേജില്‍ എം.എ. പൊളിറ്റിക്സ് അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്. പുലര്‍ച്ചെ ഹരിപ്പാട്ടുനിന്ന് തീവണ്ടിയില്‍ പോകും. വൈകീട്ട് മടങ്ങിയെത്തി, തട്ടുകടയുടെ ചുമതലയേല്‍ക്കും.

ഡോ. സുജയ് കരുനാഗപ്പള്ളിയില്‍ ഒരു ക്ലിനിക്കില്‍ ജോലിചെയ്യുന്നു. അച്ഛന്‍ സുരേഷ് കുമാര്‍ വ്യവസായ വകുപ്പില്‍നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. തെക്കുംഭാഗം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റാണ്. അമ്മ ശങ്കരമംഗലം ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപിക എസ്. ജയ. സഹോദരന്‍ സൂരജ്.

Exit mobile version