ഒരു മാലയില്‍ തീരേണ്ട നഷ്ടം ഒരു ജീവനില്‍ എത്താന്‍ ഒരു മിനുട്ട് മതി..! മാലയോ ബാഗോ മോഷ്ടിക്കുന്ന കള്ളന് പിന്നാലെ ഓടരുത്.. ശ്രദ്ധിക്കൂ ഈ കാര്യങ്ങള്‍; മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞ വാര്‍ത്തയായിരുന്നു സ്‌കൂട്ടറിലെത്തി വൃദ്ധയുടെ മാല മോഷ്ടിച്ച മോഷ്ടാവിനെ മണിക്കൂറുകള്‍ക്കകം ട്രാഫിക് പോലീസ് അകത്താക്കിയത്. മാല പൊട്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവിന്റെ പിന്നാലെ വൃദ്ധ ഓടിയതും നിലത്തു വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വലിയ പരുക്കുകളില്ലാതെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ മോഷ്ടാവിന്റെ പുറകെ ഓടുന്നത് അപകടം വിളിച്ചുവരുത്തുന്ന കാര്യമാണെന്ന് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി പറയുന്നു. വീഴ്ചയില്‍ തലപൊട്ടുകയോ കൈയോ കാലോ ഒടിയുകയോ ചെയ്തേനെ. സാരി എങ്ങാനും സ്‌കൂട്ടറില്‍ കുരുങ്ങിയിരുന്നെങ്കില്‍ റോഡില്‍ വലിച്ചിഴച്ചു പോകുമായിരുന്നു. പേടിച്ചോടുന്ന കള്ളന്‍ ഇതൊന്നും ശ്രദ്ധിക്കില്ല. ഒരു മാലയില്‍ തീരേണ്ട നഷ്ടം ഒരു ജീവനില്‍ എത്താന്‍ ഒരു മിനുട്ട് മതിയെയ്യും അദ്ദേഹം കുറിക്കുന്നു. തന്റെ ഫേസ്ബുക് പോസ്റ്റിലാണ് മുരളി തുമ്മാരുകുടി അഭിപ്രായം കുറിച്ചത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം..\

കള്ളനും പോലീസും…

തിരുവനന്തപുരത്ത് വഴി ചോദിക്കാനെന്ന മട്ടിൽ അടുത്ത് ബൈക്ക് നിർത്തി ഒരു സ്ത്രീയുടെ മാല പൊട്ടിച്ച് ഓടിയ കള്ളനെ മണിക്കൂറുകൾക്കകം പിടിച്ച കഥ നിങ്ങൾ വായിച്ചു കാണും. കേരള പൊലീസിന് അഭിനന്ദനങ്ങൾ..!

സുരക്ഷയും ദുരന്ത ലഘൂകരണവും തൊഴിലായതിനാൽ ഞാൻ കൂടുതൽ ശ്രദ്ധിച്ചത് മാല നഷ്ടപ്പെട്ടതിനു ശേഷം ആ സ്ത്രീ ചെയ്ത കാര്യങ്ങളാണ്. കള്ളന്റെ പുറകെ ഓടി അയാളുടെ കൈയിൽ കയറിപ്പിടിച്ചു. അയാൾ അത് ശ്രദ്ധിക്കാതെ സ്‌കൂട്ടർ ഓടിച്ചു പോയി, പാവം സ്ത്രീ താഴെ വീണെങ്കിലും ഭാഗ്യത്തിന് വലിയ പരിക്കൊന്നും പറ്റിയില്ല. വീഴ്ചയിൽ തലപൊട്ടുകയോ കൈയോ കാലോ ഒടിയുകയോ ചെയ്തേനെ. സാരി എങ്ങാനും സ്‌കൂട്ടറിൽ കുരുങ്ങിയിരുന്നെങ്കിൽ റോഡിൽ വലിച്ചിഴച്ചു പോകുമായിരുന്നു. പേടിച്ചോടുന്ന കള്ളൻ ഇതൊന്നും ശ്രദ്ധിക്കില്ല. ഒരു മാലയിൽ തീരേണ്ട നഷ്ടം ഒരു ജീവനിൽ എത്താൻ ഒരു മിനുട്ട് മതി.

ഇത്തരം സാഹചര്യം ആർക്കും എപ്പോഴും ഉണ്ടാകാം. മാലയോ ബാഗോ തട്ടിപ്പറിക്കാനാകാം ശ്രമം. സ്ത്രീകളോ കുട്ടികളോ ആണെങ്കിൽ ലൈംഗികമായി ആക്രമിക്കപ്പെട്ടേക്കാം. അതുകൊണ്ട് ഇതൊഴിവാക്കാനാണ് ശ്രമിക്കേണ്ടത്. തൊട്ടടുത്ത് ആരെങ്കിലും വാഹനത്തിലോ റോഡിലോ വന്ന് നിന്ന് സംസാരിക്കാൻ നോക്കിയാൽ സുരക്ഷിതമായ ദൂരം പാലിക്കണം (കയ്യെത്താത്ത ദൂരം). വിജനമായ വഴിയാണെങ്കിൽ സംസാരിക്കാതിരിക്കുന്നത് തന്നെയാണ് ബുദ്ധി. ഇനി ഏതെങ്കിലും കാരണവശാൽ അവർ ഉപദ്രവിക്കുകയോ മാലയോ ബാഗോ പിടിച്ചു പറിക്കുകയോ ചെയ്താൽ ഒരു കാരണവശാലും തിരിച്ച് അടിയുണ്ടാക്കാൻ പോകുകയോ പുറകെ ഓടുകയോ ചെയ്യരുത്. നമ്മൾ ഒരു ഏറ്റുമുട്ടലിന് തയ്യാറായി വീട്ടിൽ നിന്നും ഇറങ്ങിയ ആളല്ല. എന്നാൽ കള്ളന്റെ കാര്യം അങ്ങനെയല്ല. കള്ളൻ ആയുധം ഉൾപ്പടെ എത്രത്തോളം തയ്യാറെടുപ്പോടെയാണ് വന്നിരിക്കുന്നതെന്ന് നമുക്കറിയില്ല. വേറെ പങ്കാളികൾ ഉണ്ടാകാം. കൂടുതൽ നഷ്ടം നമുക്ക് തന്നെയാണ് വരാൻ സാധ്യത.

ഇത്തരത്തിൽ നമ്മുടെ നേരെ മോഷണമോ അപമാന ശ്രമമോ അക്രമമോ നടന്നാൽ സാധിച്ചാൽ വണ്ടിയുടെ നന്പറും ആളെക്കുറിച്ചുള്ള മറ്റു കാര്യങ്ങളും ഓർത്തിരിക്കാൻ ശ്രമിക്കുക. നമുക്ക് വലിയ അപകടമൊന്നും പറ്റിയില്ലെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും പോലീസിൽ വിവരം അറിയിക്കുക. കാരണം ഇത്തരം ആളുകൾ മിക്കവാറും ഓരോ ഏരിയ നോക്കി കളവ് നടത്തുന്നവരാണ്. അപ്പോൾ വീഡിയോ കാമറ ഇല്ലെങ്കിലും കുറ്റകൃത്യത്തിന്റെ പാറ്റേൺ കണ്ടാൽ പൊലീസിന് അവരെ പിടിക്കാൻ എളുപ്പമാകും.

സുരക്ഷിതരായിരിക്കുക…

മുരളി തുമ്മാരുകുടി

Exit mobile version