പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം..! മുസ്ലിം പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരേ പോക്സോ കേസ് ചുമത്തി

തിരുവനന്തപുരം: മുസ്ലിം പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരേ പോക്സോ കേസ് ചുമത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനത്തിനുളളില്‍ വെച്ച് പീഡിപ്പിച്ച കേസിലാണ് പോപ്പുലര്‍ ഫണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായ അല്‍ ഖാസിമിക്കെതിരേ പോക്സോ ചുമത്തിയത്.

പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയറിന്‍ കൗണ്‍സിലിങ്ങിന് വിധേയയാക്കി. അതേസമയം ഇമാമിനെതിരേ വിതുര പോലീസാണ് കേസെടുത്തത്. പള്ളി പ്രസിഡന്റ് ബാദുഷയാണ് പരാതി നല്‍കിയത്. സംഭവം പുറത്തായതിനെ തുടര്‍ന്ന് ഇയാളെ സംഘടനയില്‍ നിന്നും പള്ളിയില്‍ നിന്നും പുറത്താക്കിയിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയ പെണ്‍കുട്ടിയെ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകള്‍ വാഹനം തടഞ്ഞുവച്ചുവെങ്കിലും ഇയാള്‍ വിദ്യാര്‍ത്ഥിയുമായി കടന്നുകളഞ്ഞു. തുടര്‍ന്ന് വിവരം പള്ളിക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ മുന്നില്‍ പെട്ടതോടെ ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഇയാള്‍ മറുപടി പറഞ്ഞത്.

തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഇമാം വണ്ടിയെടുത്ത് പോവുകയായിരുന്നു. പള്ളികമ്മിറ്റി നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് ഇയാളെ പുറത്താക്കിയത്. നേരത്തേ ആറ്റിങ്ങലിന് സമീപമുള്ള പ്രമുഖ പള്ളി ഉള്‍പ്പെടെയുള്ള പള്ളികളില്‍ ഇയാള്‍ ചീഫ് ഇമാമായി പ്രവര്‍ത്തിച്ചിരുന്നു.

Exit mobile version