കലാഭവന്‍ മണിയുടെ മരണം; ജാഫര്‍ ഇടുക്കിയും സാബുമോനും അടക്കമുളള ഏഴ് പേര്‍ക്ക് നുണ പരിശോധനയ്ക്ക് കോടതി അനുമതി

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നടന്‍ ജാഫര്‍ ഇടുക്കിയും സാബുമോനും അടക്കമുളള ഏഴ് പേരെ നുണ പരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു. നുണപരിശോധനയ്ക്ക് തയാറാണെന്ന് ജാഫര്‍ ഇടുക്കിയടക്കം മണിയുടെ ഏഴ് സുഹൃത്തുക്കള്‍ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കോടതിയുടെ തീരുമാനം.

മരിക്കുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നുമായിരുന്നു സിബിഐയുടെ ആവശ്യം. കലാഭവന്‍ മണിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരെ ഉള്‍പ്പടെ ഏഴ് പേരെയും സിബിഐ നേരത്തെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നുണപരിശോധനയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്.

ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Exit mobile version