‘മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാന്‍ പാടില്ലാത്ത കഴിവുറ്റ കലാകാരന്‍ ആയിരുന്നു കലാഭവന്‍ മണി’; വിനയന്‍

മലയാളികളുടെ പ്രിയപ്പെട്ട കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് നാല് വര്‍ഷം. മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാന്‍ പാടില്ലാത്ത കഴിവുറ്റ കലാകാരന്‍ ആയിരുന്നു കലാഭവന്‍ മണി എന്നാണ് സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളൊക്കെ പച്ചയായി തുറന്നു പറഞ്ഞിരുന്ന ആ മനുഷ്യസ്‌നേഹി തികച്ചും വ്യത്യസ്തനായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

2016 മാര്‍ച്ച് ആറിനാണ് ആ മണിനാദം എന്നത്തേക്കുമായി നിലച്ചത്. കരള്‍ സംബന്ധമായ രോഗ കാരണങ്ങളാല്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ചാലക്കുടിയില്‍ ഓട്ടോയോടിച്ചിരുന്ന മണി ‘അക്ഷരം’ എന്ന സിനിമയില്‍ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത ‘സല്ലാപം’ എന്ന ചിത്രത്തിലെ മണിയുടെ കള്ളുചെത്തുകാന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിനയന്‍ സംവിധാനം ചെയ്ത ‘വാസന്തിയും ലക്ഷ്മിയും’, ‘കരുമാടിക്കുട്ടന്‍’ എന്നീ ചിത്രങ്ങളിലെ നായകവേഷം മണിയെ ഏറെ പ്രശസ്തനാക്കി.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

മണി യാത്രയായിട്ട് നാലു വര്‍ഷം. മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാന്‍ പാടില്ലാത്ത കഴിവുറ്റ കലാകാരന്‍ ആയിരുന്നു കലാഭവന്‍ മണി. തന്റെ ദുഖങ്ങളും, സ്വപ്നങ്ങളും, ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളും ഒക്കെ പച്ചയായി തുറന്നു പറഞ്ഞിരുന്ന ആ മനുഷ്യസ്‌നേഹി തികച്ചും വ്യത്യസ്തനായിരുന്നു. ആദരാഞ്ജലികള്‍…

Exit mobile version