എംഫില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസായ എന്റെ മാര്‍ക്ക് ഷീറ്റ് തിരുത്തി അവസാനം കൊണ്ടിട്ടു, ഇടപെടാന്‍ മണിച്ചേട്ടന്‍ ഉണ്ടായിരുന്നത് കൊണ്ട് എന്റെ സ്ഥാനം എനിക്ക് ലഭിച്ചു, കലാഭവന്‍ മണി ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ തനിക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടാകില്ലായിരുന്നു

തൃശ്ശൂര്‍: തന്റെ സഹോദരനായ കലാഭവന്‍ മണി ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ തനിക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടാകില്ലായിരുന്നുവെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍. സമൂഹത്തില്‍ ഇപ്പോഴും സവര്‍ണമേധാവിത്വം നിലനില്‍ക്കുന്നുണ്ടെന്നും സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ ജാതി വിവേചനം കാണിച്ചുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

ഒരു പ്രമുഖ മാധ്യമത്തോടാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. ഇനിയെങ്കിലും മാറ്റമുണ്ടാകാനാണ് ഒരു കലാകാരന്റെ ജീവന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും ഒരു പട്ടികജാതിക്കാരനെന്ന നിലയില്‍ വളരെ പോരാടിയാണ് ഇവിടെ വരെയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഒരു പട്ടികജാതിക്കാരനെ ജാതിപ്പേര് വിളിക്കലല്ല അവഹേളനം പട്ടികജാതിക്കാരന് കിട്ടേണ്ടിടത്ത് ആനുകൂല്യങ്ങളും അര്‍ഹമായ സ്ഥാനമാനങ്ങളുടെ ലഭിക്കാതെ വരുമ്പോള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ അത് പട്ടികജാതി പീഡനം തന്നെയാണെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ വ്യക്തമാക്കി.

ഞങ്ങള്‍ പറയന്മാരാണെന്ന് എവിടെ വേണമെങ്കില്‍ പറയാം അതിലൊന്നും നാണക്കേടില്ല. മറ്റുള്ളവര്‍ക്കൊപ്പം നില്‍ക്കേണ്ടവനാണ് ഞാന്‍. പിഎച്ച്ഡിയോ ഡിഗ്രിയോ ഇല്ലാത്ത, ഗുരുകുല സമ്പ്രദായത്തില്‍ പഠിച്ച് വന്ന പലര്‍ക്കും രാധാകൃഷ്ണന്‍ അവസരം നല്‍കിയിട്ടുണ്ട്.പട്ടിക ജാതിക്കാരനായ ആര്‍ എല്‍വി രാമകൃഷ്ണന് എന്തുകൊണ്ടാണ് സെക്രട്ടറി അവസരം നിഷേധിച്ചത്? എന്ന് അദ്ദേഹം ചോദിക്കുന്നു.

തീര്‍ച്ചയായും നമ്മുടെ സമൂഹത്തില്‍ ജാതിയുണ്ട്. ഒരു പട്ടികജാതിക്കാരനെന്ന നിലയില്‍ വളരെ പോരാടിയാണ് ഇവിടെ വരെയെത്തിയത്. നേരത്തെ കേരളകലാമണ്ഡലത്തില്‍ എനിക്ക് പ്രവേശനം നിഷേധിച്ചു. ആ സമയത്ത് സഖാവ് കലാഭവന്‍ മണി ഇവിടെ ജീവിച്ചിരിപ്പുണ്ടായിരുന്നു, അദ്ദേഹമുണ്ടായിരുന്നത് കൊണ്ട് മാത്രം, മന്ത്രിയായിരുന്ന എംഎ ബേബി സാര്‍ ഇടെപട്ടതുകൊണ്ടും പ്രവേശനം ലഭിച്ചുവെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ വ്യക്തമാക്കി.

എംഫില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ പാസായ എന്റെ മാര്‍ക്ക് ഷീറ്റ് തിരുത്തി എന്നെ അവസാനം കൊണ്ടിട്ടു. അവിടെയും ഇടപെടാന്‍ മണിച്ചേട്ടന്‍ ഉണ്ടായിരുന്നത് കൊണ്ട്, മന്ത്രി ഇടപെട്ടത് കൊണ്ട് എന്റെ സ്ഥാനം എനിക്ക് ലഭിച്ചു. അവിടെ സെമിനാറുകള്‍ നടന്നപ്പോള്‍, ഒരിക്കല്‍ മോഹിനിയാട്ടം കണ്ടുകൊണ്ടിരുന്നപ്പോള്‍ എന്നോട് എഴുന്നേറ്റ് പോകാന്‍ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ സവര്‍ണമേധാവിത്വമാണ്, ഇപ്പോഴും അങ്ങനെ തന്നെ.

സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായിരിക്കാന്‍ അദ്ദേഹത്തിന് എന്ത് യോഗ്യതയാണ് ഉള്ളത്? സംഗീതമോ, നാടകമോ നൃത്തമോ പഠിച്ചിട്ടുണ്ടോ? സവര്‍ണമേധാവിത്വം സമൂഹത്തില്‍ നിലിനില്‍ക്കുന്നു എന്നതിന് തെളിവാണ് ഇത്. ഇനിയെങ്കിലും ഒരുമാറ്റമുണ്ടാകണമെന്ന് വിചാരിച്ചാണ്, അതിനായി ഒരു കലാകാരന്റെ ജീവന്‍ കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കലാഭവന്‍ മണി ജീവിച്ചിരുന്നുവെങ്കില്‍ തനിക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടാകില്ലായിരുന്നുവെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version