വീടിന്റെ ചിമ്മിനി തകര്‍ത്ത് കയറില്‍ തൂങ്ങി വീടനകത്ത് കയറി മോഷണം; നഷ്ടമായത് 12 പവനും പതിനയ്യായിരം രൂപയും; കറ്റാനത്തെ ഞെട്ടിച്ച് വീണ്ടും മോഷണം

കറ്റാനം: വീടിന്റെ ചിമ്മിനി തുരന്ന് അകത്തുകയറി മോഷ്ടാവ് കൊണ്ടുപോയത് 12 പവനും പതിനയ്യായിരത്തോളം രൂപയും. ഭരണിക്കാവ് ഇല്ലത്ത് ജംക്ഷനു സമീപം ഇല്ലത്ത് ബംഗ്ലാവില്‍ വിശ്വനാഥന്റെ വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു കവര്‍ച്ച. ചിമ്മിനിയുടെ ഭിത്തി തുരന്ന് കയറില്‍ തൂങ്ങി ഇറങ്ങിയ മോഷ്ടാവ് കിടപ്പുമുറികളിലെ അലമാരകള്‍ കുത്തിപ്പൊളിച്ചായിരുന്നു മോഷണം നടത്തിയത്.

ബന്ധുവീട്ടില്‍ പോയ വീട്ടുകാര്‍ രാത്രി തിരികെ എത്തിയപ്പോഴാണു മോഷണവിവരം വിവരം അറിയുന്നത്. അടുക്കള വാതില്‍ തുറന്നു കിടന്നിരുന്നു. മുറിക്കുള്ളിലെ സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയില്‍ ആയിരുന്നു. കുറത്തികാട് പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

മോഷ്ടാവ് ഉപയോഗിച്ച ടോര്‍ച്ച് ലൈറ്റ്, ഹാക്‌സോ ബ്ലേഡ് എന്നിവ മുറിക്കുള്ളില്‍ നിന്ന് കണ്ടെടുത്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ കറ്റാനത്തെ ഞെട്ടിച്ചുകൊണ്ടുള്ള രണ്ടാമത്തെ മോഷണമാണിത്.

Exit mobile version