ഹാരിസണ്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കണം; മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വച്ചു പോരുന്ന ഭൂമി ഏറ്റെടുക്കാന്‍ കര്‍ശനമായ നടപടികളുണ്ടാവണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎസ് അച്യുതാനന്ദന്‍ കത്തയച്ചു. 2012ല്‍ റവന്യൂ മന്ത്രി പ്രഖ്യാപിച്ചത് എട്ട് ജില്ലകളിലായുള്ള ഹാരിസണിന്റെ മുഴുവന്‍ തോട്ടങ്ങളും ഏറ്റെടുക്കുമെന്നായിരുന്നു. എന്നാല്‍, അത് നടന്നില്ല. കോടതികളില്‍ ഒത്തുകളിച്ച് ഹാരിസണ്‍ പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വെച്ച ഭൂമി സുരക്ഷിതമാക്കിക്കൊടുക്കുകയാണുണ്ടായതെന്നും കത്തില്‍ പറയുന്നു.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ നിലനില്‍പ്പ് തന്നെ നിയമവിരുദ്ധവും വഞ്ചനാപരവുമാണ്. പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി ഹാരിസണ്‍ വില്‍ക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്തുവെന്നും വിഎസ് പറയുന്നു. നെല്ലിയാമ്പതിയില്‍ നാലായിരം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചപ്പോള്‍ നിയമ തടസ്സങ്ങളുണ്ടായില്ലെന്ന കാര്യവും നിയമനിര്‍മ്മാണം നടത്തി ഭൂമി ഏറ്റെടുക്കാവുന്നതാണെന്ന നിയമോപദേശവും , യുഡിഎഫ് ഭരണകാലത്തെ എല്‍ഡിഎഫ് നിലപാടും വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Exit mobile version