അച്ഛന്‍ ഉപേക്ഷിച്ചപ്പോള്‍ അമ്മയുടെ ചിറകുകള്‍ അഭയം നല്‍കി..! ഇന്ന് അമ്മയില്ല, ഒരു യാത്രപോലും പറയാതെ അവള്‍ മരണത്തിന് കീഴടങ്ങി; കാക്കയും പൂച്ചയും കൊണ്ടുപോകാതെ ഈ മൂന്ന് പൊന്നോമനകളെ ഇനി ആര് നോക്കും, ഭാവി ചോദ്യ ചിഹ്നമാകുന്നു; സുമനസുകള്‍ സഹായിക്കുക

മലപ്പുറം: അച്ഛന്‍ ഒമ്പത് വര്‍ഷം മുമ്പ് ഉപേക്ഷിച്ച് പോയതോടെ ഈ മൂന്നു മക്കളും അമ്മയുടെ ചിറകില്‍ അഭയം പ്രാപിച്ചു. എന്നാല്‍ ആ സുരക്ഷിതത്വവും ശാശ്വതമല്ലായിരുന്നു. കഴിഞ്ഞ മാസം 21 ന് കാട്ടുമുണ്ട കമ്പനിപ്പടിയില്‍ വച്ച് ആക്‌സില്‍ ഒടിഞ്ഞ് നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് പാഞ്ഞു കയറി സരിത മരണത്തിലേക്ക് യാത്രയായി.. ഇനി ഈ മക്കള്‍ അനാഥര്‍. ഇവരുടെ ഭാവി അനിശ്ചിതത്വത്തില്‍..

മൂന്നു മക്കളെ ഒരു കരയ്‌ക്കെത്തിക്കാന്‍ അമ്മ രാപ്പകലില്ലാതെ ജോലി ചെയ്തിരുന്നു. മൂത്തമകന്‍ ശിവനേഷ് ഒമ്പതാംക്ലാസിലാണ് എട്ടാംക്ലാസിലാണ് മകള്‍ സബിത ശക്തിമൂര്‍ത്തി അഞ്ചാംക്ലാസുകാരന്‍. അച്ഛന്‍ ഉപേക്ഷിച്ചു പോയ മക്കള്‍ക്കൊപ്പം മമ്പാട്ടെ ഒറ്റമുറി വാടകവീട്ടില്‍ താമസിച്ചായിരുന്നു സരിതയുടെ കഠിനാധ്വാനം.

മലപ്പുറം വണ്ടൂര്‍ നിംസ് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു സരിത. ജോലിക്കു പോവുബോള്‍ സ്‌കൂട്ടര്‍ നിര്‍ത്തി വഴിയോരത്ത് നില്‍ക്കുകയായിരുന്ന സരിതയെ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിലമ്പൂര്‍ പാലേങ്ങര കോളനിക്കരികില്‍ സ്വന്തം വാങ്ങിയ നാലു സെന്റിലെ വീടു നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. പട്ടിണിയില്ലാതെ മക്കള്‍ക്ക് ജീവിക്കാന്‍ ഒരു രൂപ പോലും വരുമാനമില്ല.

കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കാന്‍ നാട്ടുകാരും നഗരസഭ കൗണ്‍സിലര്‍മാരും ചേര്‍ന്ന് നിലമ്പൂര്‍ സഹകരണ അര്‍ബണ്‍ബാങ്കില്‍ അക്കൗണ്ട് അരംഭിച്ചു കഴിഞ്ഞു.

(അക്കൗണ്ട് നമ്പര്‍…. 00101010022487, IFSC Code…….FDRLONCUB01)

Exit mobile version