നിരീശ്വരവാദികളുടെയും അവിശ്വാസികളുടെയും മാത്രം മുഖ്യമന്ത്രിയായി പിണറായി മാറി; ശബരിമലയുടെ പേരുപറഞ്ഞ് ജാതി സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും രാഹുല്‍ ഈശ്വര്‍

സംസ്ഥാനത്ത് ശബരിമലയുടെ പേരുപറഞ്ഞ് മുഖ്യമന്ത്രി ജാതി സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ആരോപണം.

പത്തനംതിട്ട: സംസ്ഥാനത്ത് ശബരിമലയുടെ പേരുപറഞ്ഞ് മുഖ്യമന്ത്രി ജാതി സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ആരോപണം. ഇതിനെതിരെ 153 എ, 295എ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് പരാതി നല്‍കും. അയ്യപ്പന് മുന്‍പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിരീശ്വരവാദികളുടെയും അവിശ്വാസികളുടെയും മാത്രം മുഖ്യമന്ത്രി ആയി പിണറായി വിജയന്‍ ചുരുങ്ങിയത് ഖേദകരമാണ്. കഴിഞ്ഞ ദിവസങ്ങളിലെ പ്രകോപനപരമായ പ്രസ്താവനകള്‍ വേദനാജനകവും ഒരു ഭരണാധികാരിയില്‍ നിന്നും പ്രതീക്ഷിക്കാനാകാത്തതുമാണ്.

ഹിന്ദുസമൂഹത്തെ വിദഗ്ധമായി ജാതീയമായി വേര്‍തിരിച്ച് രാഷ്ട്രീയം കളിക്കാനാണ് ശ്രമിച്ചത്. ഇത്തരം ശ്രമങ്ങളെ തടയാന്‍ വിശ്വാസികള്‍ ശക്തമായി ഒരുമിച്ച് ശബരിമലയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

പോലീസിലെ ചിലര്‍ എന്നെ കളള കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. മനുഷ്യത്വരഹിതമായി തന്നെ അറസ്റ്റ് ചെയ്തു. മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version