പ്രതിദിനം 17 രൂപ! ആത്മഹത്യ അലവന്‍സ് എന്നു വിളിക്കുന്നതായിരിക്കും നല്ലത്. വിഷമോ കയറോ വാങ്ങാനല്ലാതെ മറ്റെന്തിനാണിത് തികയുക..! കേന്ദ്ര ബജറ്റ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത്; ആരോപണം ഉന്നയിച്ച് എംബി രാജേഷ് എംപി

തിരുവനന്തപുരം: കബളിപ്പിക്കലിന്റെ കാര്യത്തില്‍ ആകാശമാണ് അതിര് എന്ന് കരുതുന്നവരാണ് മോദിയും അമിത് ഷായും. ലോക്‌സഭയില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതാണെന്ന ആരോപണവുമായി സിപിഎം നേതാവ് എംബി രാജേഷ് എംപി രംഗത്ത്.

ഈ ബഡ്ജറ്റില്‍ കൃഷിക്കാര്‍ക്ക് നേരിട്ടുള്ള ഇന്‍കം സപ്പോര്‍ട്ടായി പ്രതിവര്‍ഷം 6000 രൂപ അതായത് ദിവസം 17 രൂപ നല്‍കുന്നതിനെ ആത്മഹത്യ അലവന്‍സ് എന്ന് വിളിക്കുന്നതാണ് നല്ലതെന്നും ഈ തുകകൊണ്ട് വിഷം വാങ്ങാനല്ലാതെ മറ്റ് എന്തിനാണ് തികയുക എന്നും അദ്ദേഹം ചോദിച്ചു.

ആദായ നികുതിയില്‍ ഇളവ് അനുവദിച്ചത് മധ്യവര്‍ഗ്ഗത്തെ പ്രീണിപ്പിക്കാനുള്ള പൊടിക്കൈ മാത്രമാണെന്നും, ആദ്യ ബഡ്ജറ്റില്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയവര്‍ ഇപ്പോള്‍ പതിനൊന്നാം മണിക്കൂറില്‍ പ്രഖ്യാപനമായിട്ടാണ് ഇത് കൊണ്ട് വന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കബളിപ്പിക്കലിന്റെ കാര്യത്തില്‍ ആകാശമാണ് അതിര് എന്ന് കരുതുന്നവരാണ് മോദിയും അമിത് ഷായും. തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം മുമ്ബുള്ള ബജറ്റ് അതൊരിക്കല്‍ കൂടി തെളിയിക്കുന്നു. 2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഓര്‍ക്കുക. പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍, കള്ളപ്പണം തിരിച്ചു പിടിച്ച് ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ, ഉല്പാദനച്ചെലവിന്റെ 150% താങ്ങുവില,വിള ഇന്‍ഷുറന്‍സ്, സ്മാര്‍ട്ട് സിറ്റി…….. വാഗ്ദാനങ്ങളില്‍ ചിലതിനെക്കുറിച്ച് അമിത് ഷാ പറഞ്ഞത് ‘ജുംല’ എന്നായിരുന്നു. മിതമായി പരിഭാഷപ്പെടുത്തിയാല്‍ ഒരു ‘നമ്ബര്‍’ ആയിരുന്നു എന്നര്‍ത്ഥം. തൊഴിലെവിടെ എന്നുചോദിച്ചപ്പോള്‍ പക്കവട ഉണ്ടാക്കി വില്‍ക്കുന്നതും തൊഴിലാണെന്നായിരുന്നു രാജ്യസഭയില്‍ തന്റെ അരങ്ങേറ്റ പ്രസംഗത്തില്‍ ഷാ പറഞ്ഞത്.

കേരളവര്‍മ്മയില്‍ എസ്.എഫ്.ഐ വനിതാ നേതാവ് കോപ്പിയടിച്ചു, സി.പി.എം നേതാക്കള്‍ ഇടപെട്ട് ഒതുക്കിയെന്ന് ആരോപണം

ഈ തെരഞ്ഞെടുപ്പിനു മുമ്ബുള്ള വാഗ്ദാനങ്ങള്‍ നോക്കൂ. കൃഷിക്കാര്‍ക്ക് നേരിട്ടുള്ള ഇന്‍കം സപ്പോര്‍ട്ട് പ്രതിവര്‍ഷം 6000 രൂപ. പ്രതിദിനം 17 രൂപ! ആത്മഹത്യ അലവന്‍സ് എന്നു വിളിക്കുന്നതായിരിക്കും നല്ലത്. വിഷം/കയര്‍ വാങ്ങാനല്ലാതെ മറ്റെന്തിനാണിത് തികയുക? രണ്ട് ഹെക്ടര്‍ വരെയുള്ളവര്‍ക്ക് മാത്രമാണീ തുച്ഛമായ തുക കിട്ടുന്നതും. ഭൂരഹിതരും പാട്ടകുടിയാന്മാരുമായ മഹാഭൂരിപക്ഷം അതി ദരിദ്ര കൃഷിക്കാര്‍ക്ക് ഇതുമില്ല. 2 ഹെക്ടര്‍ വരെയുള്ളവരെ തന്നെ എങ്ങനെ കണ്ടെത്തും? ഭൂമിസംബന്ധമായ രേഖകള്‍ ആധാറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിച്ചിട്ടില്ലല്ലോ. താങ്ങുവിലയും വിള നാശത്തിനുള്ള നഷ്ടപരിഹാരവും കൃഷിയില്‍നിന്ന് ആദായവും ഉറപ്പുവരുത്തുന്നതില്‍ കുറ്റകരമായ വീഴ്ച വരുത്തിയശേഷം തെരഞ്ഞെടുപ്പിനുമുമ്ബ് അക്കൗണ്ടിലേക്ക് 2000 രൂപ ഇട്ടു തരാം നിങ്ങളുടെ വോട്ട് ഇങ്ങോട്ടിട്ടേക്ക് എന്നാണ് ഇപ്പോള്‍ മോദി പറയുന്നതിനര്‍ത്ഥം. വോട്ട് വിലയ്ക്ക് വാങ്ങാനുള്ള കൈക്കൂലി മാത്രമാണിത്. കാര്‍ഷികമേഖലയില്‍ വേണ്ടത് കൈക്കൂലിയല്ല, കൃഷി ആദായകരം ആകുമെന്ന് ഉറപ്പിക്കുന്ന നയങ്ങളും നടപടികളുമാണ്. ഉല്പാദനച്ചെലവിന്റെ 150% താങ്ങുവില, വര്‍ദ്ധിച്ച പൊതുനിക്ഷേപം, സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഭരണം, വിലസ്ഥിരത ഉറപ്പാക്കല്‍, കുറഞ്ഞ പലിശക്ക് സ്ഥാപന വായ്പ, ഭൂരഹിത കര്‍ഷകര്‍ക്ക് ഭൂമിയിലുള്ള അവകാശം എന്നിവയൊക്കെയാണ് വേണ്ടത്. കര്‍ഷകര്‍ക്ക് പ്രതിദിനം 17 രൂപ നക്കാപ്പിച്ച കൊടുത്തിട്ട് കൊട്ടിഘോഷിക്കുന്നവര്‍ അറിയേണ്ടത് കാസര്‍ഗോഡ് ജില്ലയിലെ കരിവെള്ളൂര്‍- പേരളം പഞ്ചായത്ത് നെല്‍കൃഷിക്കാര്‍ക്ക് നല്‍കുന്ന ഇന്‍സെന്റീവ് (സബ്സിഡിക്ക് പുറമേ ) ഹെക്ടറിന് 17,000 രൂപയാണ് എന്നതാണ്. കേരള സര്‍ക്കാര്‍ കേന്ദ്രം നല്‍കുന്നതിനേക്കാള്‍ ക്വിന്റലിന് 800 രൂപ അധികം നല്‍കിയാണ് നെല്ല് സംഭരിക്കുന്നത്. മറ്റൊരു പ്രഖ്യാപനം അസംഘടിത മേഖലാ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയാണ്. അതിന് അനുവദിച്ചതോ 500കോടി രൂപ മാത്രവും. ഗോമാതാവിന്റെ ക്ഷേമത്തിന് 750 കോടി രൂപയുണ്ടെന്ന് അറിയുമ്‌ബോഴാണ് മുന്‍ഗണന വ്യക്തമാകുന്നത്. വോട്ടുള്ള അസംഘടിത മേഖല തൊഴിലാളിക്ക് പശുവിന്റെ പരിഗണനയെങ്കിലും കൊടുക്കാമായിരുന്നു. തൊഴിലാളിയെക്കാള്‍ കൂടുതല്‍ വോട്ട് പശു വാങ്ങിത്തരും എന്നായിരിക്കും. പെന്‍ഷന്‍ കിട്ടാന്‍ തൊഴിലാളി 100 രൂപ പ്രതിമാസം സര്‍ക്കാരിന് നല്‍കണം. 60 വയസുവരെ മുടങ്ങാതെ വിഹിതം അടയ്ക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ മുടങ്ങിയാല്‍ അതുവരെ അടച്ചത് നഷ്ടമാകുമോ? പ്രഖ്യാപനം മാത്രമാണെന്നും പദ്ധതി ആവിഷ്‌കരിച്ചിട്ടില്ല എന്നതുകൊണ്ടും വ്യക്തമായഉത്തരമില്ല. നടപ്പാക്കാനാണെങ്കില്‍ പദ്ധതി വേണം. വോട്ടിനാവുമ്‌ബോള്‍ പ്രഖ്യാപനത്തില്‍ ഒതുക്കാം.

5 ലക്ഷം വരെയുള്ള വരുമാനത്തിന് ആദായനികുതി ഒഴിവാക്കിയതാണ് മധ്യവര്‍ഗ്ഗത്തെ പ്രീണിപ്പിക്കാനുള്ള പൊടിക്കൈ. മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ഉണ്ടാകുമെന്ന് പറഞ്ഞതാണ് ഇപ്പോള്‍ പതിനൊന്നാം മണിക്കൂറില്‍ പ്രഖ്യാപനമായി വരുന്നത്. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിന് വരുമാനപരിധി എട്ടുലക്ഷം എന്ന് രണ്ടാഴ്ച മുമ്ബ് നിയമത്തില്‍ പറഞ്ഞ സര്‍ക്കാര്‍ ആദായനികുതി പരിധി 5 ലക്ഷത്തില്‍ നിര്‍ത്തുന്നതില്‍ എന്ത് യുക്തി? ഇതില്‍ ഏതെങ്കിലുമൊന്ന് യുക്തിക്ക് നിരക്കാത്തതാണെന്ന് സമ്മതിക്കേണ്ടി വരുമല്ലോ? രണ്ടും വോട്ടിന് ആവുമ്‌ബോള്‍ എന്ത് യുക്തി?

പിന്നെ അംഗന്‍വാടി ഓണറേറിയം, ഇഎസ്ഐ പരിധി, ഗ്രാറ്റുവിറ്റി പരിധി തുടങ്ങി നേരത്തെ പ്രഖ്യാപിച്ചതും ഇതുവരെ നടപ്പാക്കാത്തതും വീണ്ടും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരേ കാര്യം പലതവണ പ്രഖ്യാപിക്കുമ്‌ബോള്‍ പലതവണ ഇതൊക്കെ കൂട്ടി എന്നൊരു ഫീല്‍ ജനത്തിനുണ്ടാകുമെന്ന് കരുതുന്നുണ്ടാവണം കബളിപ്പിക്കലിന്റെ ആശാന്മാര്‍. ബിജെപിയുടെ ഏറ്റവുംവലിയ വാഗ്ദാനമായിരുന്ന തൊഴിലിനെ കുറിച്ച് പിയൂഷ് ഗോയല്‍ പറഞ്ഞതിത്രമാത്രം ‘തൊഴില്‍ തേടിയിരുന്നവര്‍ തൊഴില്‍ സൃഷ്ടിക്കുന്നവര്‍ ആയിമാറി'(ഈ സര്‍ക്കാരിന്റെ തന്നെ NSSO യുടെ ഇന്നലത്തെ ചോര്‍ന്ന റിപ്പോര്‍ട്ട് പറയുന്നത് തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എന്നത്രേ)രണ്ടുമാസം കഴിയുമ്‌ബോള്‍ ഗോയല്‍ ഇപ്രകാരം പറയും ‘തൊഴില്‍ സൃഷ്ടിക്കാത്തവര്‍ തൊഴില്‍രഹിതരായി’

വാല്‍ക്കഷണം: ബജറ്റ് പ്രസംഗം ഒരു സിനിമ പ്രൊമോട്ട് ചെയ്യാനും പീയുഷ് ഉപയോഗിച്ചു.മോദി റിലയന്‍സ് ജിയോ പ്രമോട്ട് ചെയ്യുമ്‌ബോള്‍ ഗോയല്‍ ഇത്രയെങ്കിലും ചെയ്യേണ്ടേ!
അണ്ണാറക്കണ്ണനും തന്നാലായത് എന്നല്ലേ

Exit mobile version