മഹാപ്രളയത്തില്‍ വീട് തകര്‍ന്നു; അധികൃതര്‍ക്ക് ബോധ്യപ്പെട്ടെങ്കിലും ആദ്യ പട്ടികയില്‍ പേരില്ല; ചതി പറ്റിയെന്ന് തെറ്റിദ്ധരിച്ച് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു

ഇടുക്കി: മഹാപ്രളയത്തില്‍ വീട് തകര്‍ന്നു. ഇനി നഷ്ടപരിഹാരം കിട്ടില്ലെന്ന് തെറ്റിദ്ധരിച്ച് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. നെടുങ്കണ്ടം മാവടി ചീനിപ്പാറ വെള്ളാപ്പള്ളില്‍ രഘുവിന്റെ ഭാര്യ ബിന്ദുവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീട് പൂര്‍ണമായും നശിച്ചെന്നും വാസയോഗ്യമല്ലെന്നും അധികൃതര്‍ രേഖപ്പെടുത്തിയുന്നു. എന്നിട്ടും ആദ്യ പട്ടികയില്‍ നിന്ന് പുറത്തായതോടെ നിരാശയിലായാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചത്.

അതേസമയം കുടുംബത്തിന് വീട് നിര്‍മ്മിക്കുന്നതിനായി ആദ്യ ഗഡു അനുവദിച്ചിട്ടുണ്ടെന്നാണ് റവന്യു വകുപ്പ് അധികൃതര്‍ പറയുന്നത്. അധികൃതര്‍ ഇവരുടെ വീടിന്റെ നില റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പേര് ആദ്യ പട്ടികയില്‍ വന്നിരുന്നില്ല. ഇത് അറിഞ്ഞതോടെ രഘു രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പഞ്ചായത്ത് അധികൃതര്‍ വീണ്ടും പരിശോധന നടത്തുകയും ലിസ്റ്റില്‍ പേര് ചേര്‍ക്കുകയുമായിരുന്നു.

എന്നാല്‍, ആദ്യം പേര് ചേര്‍ക്കപ്പെടാതെ വന്നതോടെ തങ്ങള്‍ക്ക് അര്‍ഹതപെട്ട ആനുകൂല്യം നിഷേധിക്കപ്പെട്ടതായി സംശയിച്ച ബിന്ദു വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ബിന്ദു തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version